SignIn
Kerala Kaumudi Online
Wednesday, 19 March 2025 1.57 AM IST

യാത്രക്കാരുടെ എണ്ണം കുറയുന്നു: കണ്ണൂർ വിമാനത്താളത്തിന്റെ വരുമാനത്തിൽ കുറഞ്ഞത് 13.42 കോടി

Increase Font Size Decrease Font Size Print Page
kannur-airport-

തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും അവസാനമായി പ്രവർത്തനം ആരംഭിച്ച കണ്ണൂർ വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ നേരിടുന്നത് വലിയ പ്രതിസന്ധി. 2023-24 സാമ്പത്തിക വർഷത്തിലെ ഏറ്റവും ഒടുവിലത്തെ കണക്ക് പുറത്തുവരുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ 6.7 ശതമാനം കുറവാണ് രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം, നെടുമ്പാശേരി എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തുമ്പോഴാണ് കണ്ണൂരിന്റെ ശോചനീയാവസ്ഥ.

ഇന്ത്യയിൽ ഏറ്റവും തിരക്കുള്ള മൂന്നാമത്തെ വിമാനത്താവളമായി നെടുമ്പാശേരി മാറി. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കണ്ണൂർ വിമാനത്താവളത്തിന്റെ വരുമാനത്തിൽ 13.42 കോടി രൂപയുടെ ഇടിവ് നേരിട്ടു. 2023ൽ കണ്ണൂർ വിമാനത്താവളത്തിൽ 11,77,891 യാത്രക്കാരാണ് എത്തിയത്. ഇതിൽ 4,13,354 ആഭ്യന്തരവും 7,64,537 അന്താരാഷ്ട്ര യാത്രക്കാരുമായിരുന്നു.

2022ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 2023ൽ കുറവാണ് രേഖപ്പെടുത്തിയത്. 4,03,995 ആഭ്യന്തര യാത്രക്കാരും 8,53,091 അന്താരാഷ്ട്ര യാത്രക്കാരും ഉൾപ്പെടെ 12,57,086 യാത്രക്കാരെ വിമാനത്താവളം 2022-23ൽ കൈകാര്യം ചെയ്തത്. അന്താരാഷ്ട്ര വിമാനങ്ങളുടെ പ്രവർത്തനങ്ങളിൽ വിമാനത്താവളം 19 ശതമാനം ഇടിവ് രേഖപ്പെടുത്തി (6,233 ൽ നിന്ന് 5,002 ആയി), എന്നാൽ ആഭ്യന്തര വിമാനങ്ങളുടെ പ്രവർത്തനങ്ങൾ 5,791 ൽ നിന്ന് 5,969 ആയി ഉയർന്നു. യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വരാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഇതാണ്.

അതേസമയം, നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 18 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. 1,03,65,655 യാത്രക്കാരെയാണ് ഈ സാമ്പത്തിക വർഷത്തിൽ കൈകാര്യം ചെയ്തത്. ഇതിൽ 49,20,194 അന്താരാഷ്ട്ര യാത്രക്കാരും 54,45,461 ആഭ്യന്തര യാത്രക്കാരുമാണ്. കഴിഞ്ഞ വർഷത്തിൽ ഏകദേശം 88.12 ലക്ഷം യാത്രക്കാരാണ് നെടുമ്പാശേരിയിൽ നിന്ന് യാത്ര ചെയ്തത്. 2023-24ൽ 29,502 അന്താരാഷ്ട്ര വിമാനങ്ങളും 37,967 ആഭ്യന്തര വിമാനങ്ങളും പ്രവർത്തനം നടത്തി. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 25,724 (അന്താരാഷ്ട്ര), 32,554 (ആഭ്യന്തരം) എന്നിങ്ങനെയായിരുന്നു.

കേരളത്തിലെ മറ്റൊരു പ്രധാനപ്പെട്ട വിമാനത്താവളമായ തിരുവനന്തപുരവും യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. ഈ വർഷം 44,05,318 യാത്രക്കാരെയാണ് കൈകാര്യം ചെയ്തത്. കഴിഞ്ഞ വർഷം ഇത് 34,78,067 ആയിരുന്നു. ആഭ്യന്തര യാത്രക്കാരുടെ എണ്ണം 16,79,385 ൽ നിന്ന് 23,55,100 ആയി ഉയർന്നപ്പോൾ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 17,98,682 ൽ നിന്ന് 20,50,218 ആയി ഉയർന്നു.

വരുമാനത്തിന്റെ കാര്യത്തിൽ, നെടുമ്പാശേരി 2023-24 ൽ പ്രവർത്തനങ്ങളിൽ നിന്ന് 2,933.59 കോടി രൂപ നേടി. 2022-23 ലെ 2,662.3 കോടിയിൽ നിന്ന് 10.2 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവർത്തന വരുമാനം 112.66 കോടിയിൽ നിന്ന് 99.24 കോടിയായി കുറഞ്ഞു. 2024ലെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. കോഴിക്കോട് വിമാനത്താളത്തിന്റെ കണക്കുവിവരങ്ങൾ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ല.

TAGS: KANNUR INTERNATIONAL AIRPORT, KERALA, KOCHIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.