മലയാള സിനിമയിലെ ഭാഗ്യജോഡികളാണ് മോഹൻലാലും മീനയും. നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 1997ൽ ഐ വി ശശി സംവിധാനം ചെയ്ത വർണ്ണപ്പകിട്ട് എന്ന ചിത്രത്തിലാണ് മോഹൻലാലും മീനയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ഇപ്പോഴിതാ മോഹൻലാലിനെക്കുറിച്ചുളള മറക്കാൻ കഴിയാത്ത അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് മീന. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.
'ഒരുപാട് സിനിമകളിൽ പല നായകൻമാരോടൊപ്പവും ഞാൻ അഭിനയിച്ചിട്ടുണ്ട്. പക്ഷെ മോഹൻലാലിനോടൊപ്പം അഭിനയിച്ചത് കുറച്ച് വ്യത്യസ്തമായിരുന്നു. എന്റെ വീട്ടിലെ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സിനിമ കാണാൻ അവർക്ക് ഇഷ്ടമാണ്. അദ്ദേഹത്തോടൊപ്പം അഭിനയിക്കണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. വർണ്ണപ്പകിട്ടിൽ ലാൽ സാറിനോടൊപ്പം അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ എനിക്ക് വലിയ ഭാഗ്യം കിട്ടിയതുപോലെയായിരുന്നു.
ഒരു വലിയ നടനാണ് എന്ന രീതിയിൽ അദ്ദേഹം എന്നോട് ഒരിക്കലും പെരുമാറിയിട്ടില്ല. ആ സമയങ്ങളിൽ എനിക്ക് മലയാളം കൃത്യമായി അറിയില്ലായിരുന്നു. പല കാര്യങ്ങളും അദ്ദേഹം എനിക്ക് മനസിലാക്കി തരുമായിരുന്നു. വലിയൊരു ഭക്ഷണപ്രിയനാണ്. പലരീതിയിലുളള ഭക്ഷണം അദ്ദേഹം തയ്യാറാക്കും. അദ്ദേഹത്തോടൊപ്പമുളള ഓർമകൾ മനോഹരമായിരുന്നു. അദ്ദേഹത്തിന്റെ അഭിനയം കണ്ട് ഞാൻ അതിശയിച്ച് പോയിട്ടുണ്ട്. സത്യം പറഞ്ഞാൽ ആ കഥാപാത്രങ്ങളിൽ അദ്ദേഹം ജീവിക്കുകയായിരുന്നു.
വർണ്ണപ്പകിട്ട് സിനിമ ചെയ്തപ്പോൾ അദ്ദേഹത്തിന്റെ അഭിനയം കണ്ട് ഞാൻ അതിശയിച്ച് പോയിട്ടുണ്ട്. ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രിയിലാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ലാൽ സാറിനോടൊപ്പം അഭിനയിച്ചതിൽ എന്റെ കരിയറിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അദ്ദേഹം വെറും ഒരു അഭിനേതാവ് മാത്രമല്ല. തമിഴിൽ കമലഹാസനെ പോലെ സിനിമയുടെ എല്ലാ ഭാഗങ്ങളിലും കഴിവ് തെളിയിച്ച വ്യക്തിയാണ്. ചിലപ്പോൾ കമലഹാസനെ പോലും കടത്തിവെട്ടുന്ന തരത്തിലാണ് മോഹൻലാൽ.വർണ്ണപ്പകിട്ടിലെ ഓരോ ആക്ഷൻ സീനുകളും മലയാളികളെ കോരി തരിപ്പിച്ചതാണ്. സത്യത്തിൽ സംഘട്ടന രംഗങ്ങൾ ഒരുക്കാൻ സിനിമയിൽ സ്റ്റണ്ട് മാസ്റ്ററൊന്നും ഉണ്ടായിരുന്നില്ല. ലാൽ സാർ തന്നെയാണ് അതൊക്കെ ചെയ്തത്. സിനിമയിലെ സകലകലാവല്ലഭനാണ് മോഹൻലാൽ'- മീന പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |