കൊല്ലം: ചവറ ടൈറ്റാനിയം ഭാഗത്ത് തീരത്തോട് ചേർന്ന് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ പിടികൂടി. തൃലോക രാജ്ഞി, സെന്റ് ഫ്രാൻസിസ് എന്നീ ബോട്ടുകളാണ് പിടിച്ചെടുത്തത്. നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ടി.ചന്ദ്രലേഖയുടെ നിർദ്ദേശ പ്രകാരം മറൈൻ എൻഫോഴ്സ്‌മെന്റ് ഇൻസ്പെക്ടർ ഒഫ് ഗാർഡ് എസ്.അരുണിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബോട്ടുകൾ പിടിയിലായത്. യാനങ്ങൾക്ക് രണ്ടര ലക്ഷം രൂപ വീതം പിഴ ചുമത്തി. മത്സ്യം ലേലം ചെയ്ത് 20000 രൂപ ഈടാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ബോട്ടുകൾ പിടികൂടിയിരുന്നു. നിയമപരമായ വലിപ്പമില്ലാത്ത കിളിമീൻ ഇനത്തിലെ മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്. പരിശോധനയിൽ മറൈൻ പൊലീസ് ഉദ്യോഗസ്ഥരായ ഡിക്സൺ, ജോൺ, ലൈഫ് ഗാർഡുകളായ മാർട്ടിൻ, റോയി, ചോതിഷ്, സ്രാങ്ക് കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു. കരവലി, പെയർ ട്രോളിംഗ് എന്നിവ നടത്തുന്ന യാനങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്.ആർ രമേഷ് ശശിധരൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |