കക്കൂസ് മാലിന്യം സമീപത്തെ കിണറ്റിൽ കലർന്നു
വെള്ളത്തിൽ ഇ - കോളി ബാക്ടീരിയ സാന്നിദ്ധ്യം
വിദ്യാർത്ഥി മരിച്ചതിൽ വ്യാപക പ്രതിഷേധം
പാലാ : ചക്കാമ്പുഴയിലും സമീപ പ്രദേശങ്ങളിലും മഞ്ഞപ്പിത്തം വ്യാപിച്ച് വിദ്യാർത്ഥി മരിക്കാൻ ഇടയായത് സേക്രട്ട് ഹാർട്ട് ആശുപത്രിയിലെ കക്കൂസ് മാലിന്യം സമീപത്തെ കിണറ്റിലേക്ക് ലീക്കായതിനെ തുടർന്നെന്ന് കണ്ടെത്തൽ. കരൂർ അമ്പാട്ട് ടോമിയുടെ മകൻ സെബിൻ ടോമി (14) ആണ് മരിച്ചത്. രാമപുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള കിണറ്റിലെ വെള്ളത്തിലും ഇ - കോളി ബാക്ടീരിയയുടെ വൻ തോതിലുള്ള സാന്നിദ്ധ്യം തിരിച്ചറിഞ്ഞു. ഇതേത്തുടർന്ന് ആശുപത്രി പൂട്ടിച്ചു. ആശുപത്രി ജീവനക്കാർക്കും ഡോക്ടർമാർക്കും മഞ്ഞപ്പിത്ത ബാധ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ പള്ളിയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്ക് മലിലജലം കലർന്ന കിണറ്റിലെ വെള്ളം ഉപയോഗിച്ച് പാനീയം നൽകിയിരുന്നു. ഇത് കുടിച്ച ഒമ്പതാം ക്ലാസുകാരനാണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. കിണറ്റിലെ ജലം ഉപയോഗിച്ചവരെ കണ്ടെത്താൻ പഞ്ചായത്ത് ആരോഗ്യ വിഭാഗം വാർഡുകൾ കയറി പരിശോധന നടത്തുന്നുണ്ട്. ഇതിനോടകം 15 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഈ ഭാഗങ്ങളിലെ മുഴുവൻ കിണറുകളിലും ക്ലോറിനേഷൻ നടത്തി. വെള്ളം തുടർപരിശോധനകൾക്ക് വിധേയമാക്കി.
ഗുരുതര അനാസ്ഥ, അതിവേഗം വ്യാപനം
ആശുപത്രിയിൽ മഞ്ഞപ്പിത്തം വ്യാപകമായിട്ടും രഹസ്യമാക്കി വച്ചു
ഡിസംബർ - ജനുവരി മാസത്തിലാണ് രോഗം പടർന്ന് പിടിച്ചത്
റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ കിണറ്റിൽ പരിശോധന നടത്താമായിരുന്നു
ബാക്ടിരീയ വ്യാപകമായി മെഡിക്കൽ ഓഫീസർ
ചക്കാമ്പുഴ ആശുപത്രിയിലെ സെപ്‌ടിക് ടാങ്ക് ലീക്ക് ചെയ്ത് കിണർ വെള്ളത്തിൽ ഇ - കോളി ബാക്ടീരിയ വ്യാപകമായതാണ് സ്ഥിതിഗതികൾ ഗുരുതരമാക്കിയതെന്ന് രാമപുരം മെഡിക്കൽ ഓഫീസർ ഡോ. യശോധരൻ പറഞ്ഞു. ആശുപത്രി അടയ്ക്കാൻ ഉടൻ നിർദ്ദേശം നൽകി. പഞ്ചായത്തുമായി ചേർന്ന് വ്യാപകമായ പ്രതരോധ പ്രവർത്തനങ്ങൾ ആരോഗ്യവിഭാഗം നടത്തി. ചൊവ്വാഴ്ച വിപുലമായ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
നാട്ടിൽ മുഴുവൻ മഞ്ഞപ്പിത്തമുണ്ട്, വിചിത്രവാദവുമായി ആശുപത്രി
നാട്ടിൽ മുഴുവൻ മഞ്ഞപ്പിത്തമുണ്ട്, അത് ഞങ്ങൾ കാരണമല്ലെന്ന് ആശുപത്രി ഡയറക്ടർ സിസ്റ്റർ റോസിലിൻ തോമസ് പറഞ്ഞു. ആശുപത്രിയിലെ കിണർ വെള്ളത്തിൽ നേരത്തെ പരശോധന നടത്തിയപ്പോൾ ബാക്ടീരിയ കണ്ടെത്തിയിരുന്നു. എന്നാൽ തുടർച്ചയായി ക്ലോറിനേഷൻ നടത്തി. ഇപ്പോൾ റിസൾട്ട് നെഗറ്റീവായി. തത്കാലം മുഴുവൻ രോഗികളെയും ഡിസ്ചാർജ്ജ് ചെയ്ത് വിട്ടയച്ചു. തങ്ങൾക്കെതിരെ മാത്രം ചിലർ പ്രചാരണം നടത്തുകയാണെന്നും അവർ പറഞ്ഞു.
''മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച കുട്ടിക്ക് പ്രമേഹവുമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ മഞ്ഞപ്പിത്തം കൂടുതൽ കടുത്തു. ഡയാലിസിസും മറ്റും ചെയ്‌തെങ്കിലും പ്രയോജനമുണ്ടായില്ല.
ഡോ. യശോധരൻ, മെഡിക്കൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |