ന്യൂഡൽഹി : 27 വർഷത്തിനു ശേഷം ഡൽഹിയെ നയിക്കുന്ന ബി.ജെ.പി മുഖ്യമന്ത്രിയാരെന്ന സസ്‌പെൻസിന് ഇന്ന് ഉത്തരം ലഭിച്ചേക്കും. ഇന്ന് വൈകീട്ട് മൂന്നിന് പാർട്ടി നിയമസഭാ കക്ഷി യോഗം ചേർന്ന് മുഖ്യമന്ത്രിയുടെ പേര് അന്തിമമാക്കും. രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയോഗിക്കുന്നത് പരിഗണിക്കുന്നു. കാബിനറ്റ് മന്ത്രിമാരെയും തീരുമാനിച്ചേക്കും.
ഒൻപതംഗ മന്ത്രിസഭ വരുമെന്നാണ് സൂചന. മുതിർന്ന നേതാക്കളും, വിജയിച്ച 48 ബി.ജെ.പി സ്ഥാനാർത്ഥികളും ഡൽഹി ബി.ജെ.പി ഘടകത്തിന്റെ ഓഫീസിലെ യോഗത്തിൽ പങ്കെടുക്കും. ബുധനാഴ്ച സത്യപ്രതിജ്ഞ നടത്താനാണ് നേതൃത്വം ആലോചിക്കുന്നത്.ആംആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാളിനെ തറപറ്റിച്ച പർവേഷ് സാഹിബ് സിംഗ് വെർമയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇപ്പോഴും പ്രഥമ പരിഗണനയിൽ. വിജേന്ദർ ഗുപ്‌ത, രേഖ ഗുപ്‌ത, അജയ് മഹാവർ, പവൻ ശർമ്മ, സതീഷ് ഉപാദ്ധ്യായ, മൻജീന്ദർ സിംഗ് സിർസ, അരവിന്ദർ സിംഗ് ലവ്‌ലി, രാജ്കുമാർ ചൗഹാൻ, ശിഖാ റായ് എന്നിവരുടെ പേരുകളും സജീവമാണ്. ജാതി സമവാക്യം, ക്ലീൻ ഇമേജ്, പരമാവധി 55 വയസ്, സംഘടനാ പാടവവും അനുഭവപരിചയവും എന്നിവ കണക്കിലെടുത്തായിരിക്കും തീരുമാനം.
യമുന നദി ശുചീകരണ യജ്ഞത്തിന് ഇന്നലെ തുടക്കമായി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പി ഉയർത്തിയ വിഷയമായിരുന്നു. അത്യാധുനിക ഉപകരണങ്ങൾ എത്തിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ. മൂന്നു വർഷം കൊണ്ട് യമുനയെ വീണ്ടെടുക്കുകയെന്നതാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |