കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് ഇന്ന് പതാക ഉയരും. നാളെ മുതൽ 9വരെ സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ (കോടിയേരി ബാലകൃഷ്ണൻ നഗർ) പ്രതിനിധി സമ്മേളനം. 30 വർഷങ്ങൾക്ക് ശേഷമാണ് ഇതിഹാസ സമരങ്ങളുടെ മണ്ണായ കൊല്ലത്ത് സി.പി.എം സംസ്ഥാന സമ്മേളനം നടക്കുന്നത്.
കയ്യൂർ, വയലാർ, ശൂരനാട് എന്നിവിടങ്ങളിലെ രക്തസാക്ഷി കുടീരങ്ങളിൽ നിന്ന് പ്രയാണം ആരംഭിച്ച പതാക, ദീപശിഖ, കൊടിമര ജാഥകൾ ഇന്ന് വൈകിട്ട് 5ന് പൊതുസമ്മേളന നഗരിയായ കൊല്ലം ആശ്രാമം മൈതാനത്തെ സീതാറാം യെച്ചൂരി നഗറിൽ സംഗമിക്കും. ജില്ലയിലെ 23 രക്തസാക്ഷി കുടീരങ്ങളിൽ നിന്നുള്ള ദീപശിഖകളുമെത്തും. സംഘാടക സമിതി ചെയർമാനായ മന്ത്രി കെ.എൻ.ബാലഗോപാൽ പതാക ഉയർത്തും.
9ന് ഉച്ചകഴിഞ്ഞ് ആശ്രാമം മൈതാനത്ത് ലക്ഷങ്ങൾ പങ്കെടുക്കുന്ന പൊതുസമ്മേളനവും കാൽലക്ഷം റെഡ് വോളന്റിയർമാരുടെ പരേഡും നടക്കും. നാളെ രാവിലെ 10ന് ടൗൺ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി പതാക ഉയർത്തും. തുടർന്ന് പൊളിറ്റ് ബ്യൂറോ കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.
കഴിഞ്ഞ സംഘടനാകാലയളവിലെ രാഷ്ട്രീയ, സംഘടനാകാര്യങ്ങളുടെ പരിശോധനയ്ക്കൊപ്പം തുടർഭരണവും സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായി 'നവകേരളത്തിനായി പുതുവഴികൾ' എന്ന രണ്ടാം നവകേരള രേഖ മുഖ്യമന്ത്രി അവതരിപ്പിക്കും.
പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ.ബേബി, ബി.വി.രാഘവലു, വൃന്ദാകാരാട്ട്, സുഭാഷിണി അലി, അശോക് ധൗളെ, എ.വിജയരാഘവൻ തുടങ്ങിയവർ സമ്മേളനത്തിൽ ആദ്യവസാനം പങ്കെടുക്കും.
പ്രവർത്തന റിപ്പോർട്ട്,
രണ്ടാം നവകേരള രേഖ
പ്രവർത്തന റിപ്പോർട്ടും രണ്ടാം നവകേരള രേഖയും കേന്ദ്ര കമ്മിറ്റിയുടെ കരട് രാഷ്ട്രീയ പ്രമേയവും അടിസ്ഥാനമാക്കിയായിരിക്കും പ്രതിനിധികളുടെ പൊതുചർച്ച. കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്കും സംസ്ഥാന സർക്കാരിനുമെതിരെ അതിരൂക്ഷമാകില്ലെങ്കിലും പൊതുചർച്ചയിൽ വിമർശനം ഉയർന്നേക്കാം. 8ന് പ്രവർത്തന റിപ്പോർട്ടിന്മേലും കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചർച്ചകൾക്ക് മറുപടി. രണ്ടാം നവകേരള രേഖയിന്മേലുള്ള ചർച്ചകൾ മുഖ്യമന്ത്രി ക്രോഡീകരിക്കും. 9ന് രാവിലെ പുതിയ സംസ്ഥാന കമ്മിറ്റി, സെക്രട്ടറി തിരഞ്ഞെടുപ്പ്. സംസ്ഥാന സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തേക്കും.
എം.വി.ഗോവിന്ദൻ തുടരും
സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദൻ തുടർന്നേക്കും. പ്രായപരിധി കർശനമായി നടപ്പാക്കി 75 തികഞ്ഞവരെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കും. 79 ആയെങ്കിലും മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |