കണ്ണൂർ : കരിക്കോട്ടക്കരയിൽ മയക്കുവെടി വച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. ചികിത്സാ കേന്ദ്രത്തിലെത്തിക്കാനുള്ള ശ്രമത്തിനിടെ രാത്രി ഒമ്പതോടെ കാട്ടാന ചരിഞ്ഞു. മൂന്നുവയസുള്ള പിടിയാനയാണ്. കീഴ്ത്താടിയിൽ പന്നിപ്പടക്കം പൊട്ടിപ്പരിക്കേറ്റതെന്നാണ് സൂചന.ജനവാസ മേഖലയിലിറങ്ങിയ ആനയെ വൈകിട്ട് ആറുമണിയോടെയാണ് മയക്കുവെടി വച്ച് പിടികൂടിയത്. വയനാട്ടിൽ നിന്നെത്തിയ വെറ്ററിനറി സംഘത്തിലെ ഡോക്ടർ അജീഷ് മോഹൻദാസിന്റെ നേതൃത്വത്തിലായിരുന്നു ദൗത്യം. അവശനിലയിലായിരുന്ന ആനയുടെ ശാരീരികാവസ്ഥ പരിഗണിച്ച് ചെറിയ അളവിലുള്ള മരുന്നാണ് മയക്കുവെടിക്കായി ഉപയോഗിച്ചത്.
മയക്കുവെടി വച്ചതിന് ശേഷം ആന വനപാലകക്ക് നേരെ ഓടിയടുത്തെങ്കിലും പിന്നീട് റബർ തോട്ടത്തിൽ തന്നെ നിലയുറപ്പിക്കുകയായിരുന്നു. ശരീരം തളർന്ന ആനയുടെ കാലുകളിലും കഴുത്തിലും കയർ ഉപയോഗിച്ച് കുരുക്കിട്ടതിന് ശേഷം പ്രാഥമിക ചികിത്സ നൽകുകയും തുടർന്ന് ലോറിയിൽ കയറ്റി മാറ്റുകയുമായിരുന്നു.
ഇന്ന് പുലർച്ചെയാണ് കരിക്കോട്ടക്കരി മേഖലയിൽ ആനയെ കണ്ടത്. വായിൽ മുറിവ് പറ്റിയ നിലയിലായിരുന്നു ആന. താടിയെല്ലിന് പരിക്കേറ്റ ആനയ്ക്ക് അതുകാരണം ആഹാരമെടുക്കാനോ വെള്ളംകുടിക്കാനോ വയ്യാത്ത സ്ഥിതിയിലായിരുനേനു. ഇന്നലെ ഇരിട്ടിയിലിറങ്ങിയ കുട്ടിയാന ഇന്ന് രാവിലെയാണ് കരിക്കോട്ടക്കരിയിൽ ജനവാസ മേഖലയിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |