വാഷിംഗ്ടൺ: ഭൂമിയിൽ മടങ്ങിയെത്തിയ ശേഷവും സുനിതയ്‌ക്കും വിൽമോറിനും മുന്നിൽ വെല്ലുവിളികൾ ഏറെയാണ്. ബഹിരാകാശത്തെ മൈക്രോഗ്രാവിറ്റിയിൽ ദീർഘനാൾ കഴിഞ്ഞതിനാൽ ഇരുവർക്കും സാധാരണ നിലയിലേക്ക് മടങ്ങിയെത്താൻ ആഴ്ചകൾ വേണ്ടിവരും. ആരോഗ്യപ്രശ്‌നങ്ങളിൽ നിന്ന് പൂർണമായി സുഖം പ്രാപിക്കാൻ വിപുലമായ മെഡിക്കൽ പരിശോധനകൾക്കും പരിശീലനങ്ങൾക്കും ഇവരെ വിധേയരാക്കും.
പേശികളുടെ ബലഹീനതയും ക്ഷീണവും
പേശികളിൽ ടിഷ്യു ക്ഷയിച്ച് ബലഹീനത ഉണ്ടാകും. ചലനവും നടത്തവും
ബുദ്ധിമുട്ടാകും. ശക്തി വീണ്ടെടുക്കാൻ ഫിസിയോതെറാപ്പി ആവശ്യം.
അസ്ഥികളുടെ സാന്ദ്രത നഷ്ടമാകും
ധാതുക്കൾ നഷ്ടപ്പെട്ട് അസ്ഥികൾ ദുർബലമാകാം. ഇത് ഒടിവുകൾ ഉണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു.
മാസങ്ങളോളം ശരിയായ ഭക്ഷണക്രമവും വ്യായാമവും പിന്തുടരണം.
തുലനനിലയിലെ പ്രശ്നങ്ങൾ
ചെവിയുടെ ആന്തരിക ഭാഗം ഭാരമില്ലായ്‌മയുമായി പൊരുത്തപ്പെട്ടിരിക്കും. അതിനാൽ,ഭൂമിയിൽ തിരിച്ചെത്തുമ്പോൾ തലകറക്കവും ദിശാബോധമില്ലായ്‌മയുമുണ്ടാക്കുന്നു. ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ ദിവസങ്ങൾ എടുത്തേക്കാം.
ഹൃദയാരോഗ്യം
ബഹിരാകാശത്തെ രക്തചംക്രമണ മാറ്റങ്ങൾ ഭൂമിയിലെത്തുമ്പോൾ കുറഞ്ഞ രക്തസമ്മർദ്ദത്തിനും
ബോധക്ഷയത്തിനും കാരണമാകും. രക്തയോട്ടം സ്ഥിരപ്പെടുത്താൻ പ്രത്യേക ശ്രദ്ധ വേണം
രോഗപ്രതിരോധ സംവിധാനത്തിലെ മാറ്റങ്ങൾ
രോഗപ്രതിരോധ പ്രതികരണം ദുർബലമായിരിക്കും. ഇത് അണുബാധയ്ക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു
മാനസിക നില
മാസങ്ങളോളം നീണ്ട ഒറ്റപ്പെടലിന് ശേഷം ഭൂമിയിലെ സാമൂഹികവും പാരിസ്ഥിതികവുമായ
അവസ്ഥകളുമായി പൊരുത്തപ്പെടുന്നത് വെല്ലുവിളിയാകാം. മാനസിക പിന്തുണ ആവശ്യമാണ്.
റേഡിയേഷൻ
ദീർഘസമയം കോസ്‌മിക് വികിരണം ഏൽക്കുന്നത് ക്യാൻസറിനും മറ്റ്
ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങൾക്കുമുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു
കാഴ്ചയിലെ മാറ്റങ്ങൾ
ഒപ്റ്റിക് നാഡിയുമായി ബന്ധപ്പെട്ട ദ്റാവക മാറ്റങ്ങൾ കാഴ്ച പ്രശ്‌നങ്ങൾക്ക് കാരണമാകാം.
ചില ബഹിരാകാശ യാത്രികർക്ക് കാഴ്ചയിൽ ദീർഘകാല മാറ്റങ്ങൾ അനുഭവപ്പെടുന്നു.
ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടൽ
നടക്കുന്നത്,വസ്തുക്കൾ പിടിക്കുന്നത് പോലുള്ള ലളിതമായ
കാര്യങ്ങൾ വെല്ലുവിളി നിറഞ്ഞതായി തോന്നും.
--------------------------------------------------------
സുനിതയുടെ പ്രതിഫലം 1.41 കോടി രൂപ വരെ
വാഷിംഗ്ടൺ: നാസയുടെ ബഹിരാകാശ സഞ്ചാരികൾക്ക് യു.എസ് സർക്കാരിന്റെ ജനറൽ ഷെഡ്യൂൾ (ജി.എസ്) ശമ്പള സ്‌കെയിൽ അടിസ്ഥാനമാക്കിയാണ് പ്രതിഫലം.
സുനിതയെ പോലെ പ്രഗത്ഭരായവർക്ക് ജി.എസ് - 15 ഗ്രേഡ് ശമ്പളം ലഭിക്കും. 1,25,133 ഡോളർ മുതൽ 1,62,672 ഡോളർ വരെയാണ് ഈ വിഭാഗത്തിലെ വാർഷിക അടിസ്ഥാന ശമ്പളം. ഏകദേശം 1.08 കോടി മുതൽ 1.41 കോടി ഇന്ത്യൻ രൂപവരും
287 ദിവസം ബഹിരാകാശത്ത് തങ്ങിയെങ്കിലും ഓവർടൈം ശമ്പളം ലഭിക്കില്ല. എന്നാൽ പ്രതിദിന സ്റ്റൈപ്പൻഡ് ആയി 4 ഡോളർ വീതം ലഭിക്കും. അതായത്, ആകെ 1,148 ഡോളർ ( 99,000 രൂപ ). അതിനാൽ ഈ ഒമ്പത് മാസക്കാലയളവിൽ ശമ്പളവും സ്റ്റൈപ്പൻഡും ചേർത്ത് സുനിതയ്ക്ക് ഏകദേശം 94,998 ഡോളർ - 1,23,152 ഡോളർ കിട്ടിയേക്കും. 82 ലക്ഷം മുതൽ 1.06 കോടി രൂപവരെയാണിത് .
--------------------------------------------------------
# സുനിത വില്യംസ് - റെക്കാഡുകൾ
ബഹിരാകാശത്തെത്തിയ രണ്ടാമത്തെ ഇന്ത്യൻ വംശജ ( ആദ്യമെത്തിയത് കല്പന ചൗള)
ബഹിരാകാശത്ത് മാരത്തണും ട്രയാത്‌ലണും നടത്തിയ ആദ്യ സഞ്ചാരി
കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന (സ്‌പേസ് വാക്ക്) വനിത - 9 തവണയായി ആകെ 62 മണിക്കൂർ, 6 മിനിട്ട്
--------------------------------------------------------
# കാത്തിരുന്ന സംഗമം
സ്‌പേസ് എക്‌സ് ക്രൂ- 10 മിഷനിൽ നാലു സഞ്ചാരികൾ ഞായറാഴ്ച ബഹിരാകാശ നിലയത്തിൽ എത്തിയതോടെയാണ് ഇവരുടെ മടക്കയാത്രയ്ക്ക് കളമൊരുങ്ങിയത്.
2024 ജൂൺ 5ന് ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിലാണ് സുനിതയും വിൽമോറും നിലയത്തിലേക്ക് തിരിച്ചത്. മനുഷ്യരെയും വഹിച്ചുള്ള സ്റ്റാർലൈനറിന്റെ കന്നി ദൗത്യമായിരുന്നു. ജൂൺ 13ന് ഭൂമിയിൽ തിരിച്ചെത്താനായിരുന്നു പദ്ധതി. പേടകത്തിൽ ഹീലിയം ചോർച്ച സംഭവിച്ചതോടെ യാത്ര പ്രതിസന്ധിയിലായി.
സുരക്ഷ കണക്കിലെടുത്ത് ആ പേടകത്തിൽ യാത്ര വേണ്ടെന്നും
ഇരുവരും 2025 ഫെബ്രുവരി വരെ നിലയത്തിൽ തുടരാനും നാസ തീരുമാനിച്ചു. സെപ്തംബർ 7ന് സ്‌റ്റാർലൈനർ പേടകം ആളില്ലാതെ ഭൂമിയിൽ തിരിച്ചെത്തി.
ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ സ്പേസ് എക്സിനെ ഇരുവരെയും ഭൂമിയിലെത്തിക്കാനുള്ള ദൗത്യം ഏല്പിച്ചു. എത്രയും വേഗം തിരിച്ചെത്തിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മസ്കിന് നിർദേശം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |