കൊല്ലം: കുട്ടികളിലെ മാനസിക സംഘർഷങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സ്കൂളുകളിൽ വേണ്ടത്ര കൗൺസലർമാരില്ലാത്തത് പ്രതിസന്ധിയാവുന്നു. ജില്ലയിൽ ആകെയുള്ള 951 സ്കൂളുകളിൽ ചുരുക്കം ചില സർക്കാർ സ്കൂളുകളിൽ മാത്രമാണ് നിലവിൽ ഒരു കൗൺസിലറുടെ വീതം സേവനം ലഭിക്കുന്നത്.
2008ൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ കിഷോരി ശക്തി യോജനയുടെ ഭാഗമായിട്ടാണ് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് വിദ്യാർത്ഥികൾക്കായി സൈക്കോ സോഷ്യൽ സേവനം ആരംഭിച്ചത്. കേന്ദ്രം പിന്നീട് പദ്ധതി നിറുത്തിയെങ്കിലും സംസ്ഥാന സർക്കാർ ഏറ്റെടുത്തു. എന്നാൽ ഇത് എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്കും വ്യാപിപ്പിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. സ്കൂൾ, കുടുംബം, സമൂഹം, സുഹൃത്തുക്കൾ എന്നീ വിഭാഗങ്ങളിൽ നിന്ന് കുട്ടികൾ നേരിടുന്ന സമ്മർദ്ദം അവരെ ആത്മഹത്യ, ലഹരിമരുന്ന് ഉപയോഗം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയിലേക്ക് തള്ളിവിടുന്നു. സ്കൂളുകളിൽ നിന്നുള്ള പിന്തുണയുടെ അഭാവം വിദ്യാർത്ഥികളെ ബാധിക്കുന്നുവെന്നും അദ്ധ്യാപകർക്ക് ജോലിഭാരത്തിനിടെ ഈ വിഷയങ്ങൾ വേണ്ടവിധം കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെന്നും ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കൗൺസലർമാരെ നിയോഗിക്കാൻ തീരുമാനിച്ചത്.
കൗൺസലർമാരുടെ ചുമതലകൾ
സാമൂഹിക വെല്ലുവിളികൾ നന്നായി മനസിലാക്കാനും മറികടക്കാനും കുട്ടികളെ പ്രാപ്തരാക്കുക
കൗൺസലിംഗ് സെഷനുകളിൽ വിവരങ്ങൾ ശേഖരിക്കുക, ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക
അക്കാഡമിക് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്ന പെരുമാറ്റ പ്രശ്നങ്ങൾ വിലയിരുത്തുക
ദുരുപയോഗ കേസുകൾ റിപ്പോർട്ട് ചെയ്യുക
വിദ്യാർത്ഥികളെ ശരിയായ ഉറവിടങ്ങളിലേക്ക് റഫർ ചെയ്യുക
അവരിലെ ഉത്കണ്ഠയും ആശങ്കയുമെല്ലാം വേണ്ട രീതിയിൽ പരിഗണിക്കുക
വളർച്ചയെയും വികാസത്തെയും ബാധിക്കുന്ന വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കുക
ജില്ലയിൽ
ആകെ സ്കൂളുകൾ-951
സർക്കാർ സ്കൂളുകൾ-429
എയ്ഡഡ് സ്കൂളുകൾ-439
അൺ എയ്ഡഡ് സ്കൂളുകൾ-83
ജില്ലയിൽ സ്കൂൾ കൗൺസലർമാരുടെ എണ്ണം-87
കുട്ടികളുടെ വികസനത്തിന് അനുകൂലമായ അന്തരീക്ഷം നിലനിറുത്തേണ്ടത് നിർണായകമാണ്. എല്ലാ സ്കൂളുകളിലും വിദേശ രാജ്യങ്ങളിൽ ഉള്ളതുപോലെ കൗൺസലിംഗ് നിർബന്ധമാക്കണം.
ഐപ്പ് വർഗീസ്, എച്ച്.ഒ.ഡി,
സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ്, ബി.സി.എം കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |