ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ സ്‌പീക്കർ ഓം ബിർള ശകാരിച്ച സംഭവത്തിന്റെ വീഡിയോ ബിജെപി പ്രചരിപ്പിച്ചതിൽ അതൃപ്തി അറിയിച്ച് കോൺഗ്രസ്. ഇക്കാര്യം സ്‌പീക്കറോട് വീണ്ടും ഉന്നയിക്കുമെന്നും എംപിമാർക്ക് ഒരു വിശദീകരണവും നൽകാൻ ഓം ബിർളയ്ക്ക് സാധിച്ചിട്ടില്ലെന്നും കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസിലെ രണ്ട് എംപിമാർ മാത്രം വന്നാൽ കാര്യം വിശദീകരിക്കാം എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.
രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിയോട് വാത്സല്യം പ്രകടിപ്പിക്കുന്ന വീഡിയോ ആണ് ബിജെപി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. എന്നാൽ ഈ ദൃശ്യമാണ് ശകാരത്തിന് കാരണമെന്ന് ഓം ബിർള പറഞ്ഞിട്ടില്ല. പത്ത് ദിവസം മുൻപുളള വീഡിയോ ആണ് ബിജെപി പ്രചരിപ്പിക്കുന്നതെന്നും കോൺഗ്രസ് വ്യക്തമാക്കി. രാഹുൽ ഗാന്ധി സഭയിൽ മര്യാദ കാട്ടുന്നില്ലെന്ന് ഓം ബിർള വിമർശിച്ചിരുന്നു. സഹോദരി പ്രിയങ്കാ ഗാന്ധിയുടെ ഇരിപ്പിടത്തിനടുത്ത് പോയി സംസാരിച്ചതാണ് സ‌്‌പീക്കറെ പ്രകോപിപ്പിച്ചത്. പരാതിപ്പെടാൻ ചെന്ന കോൺഗ്രസ് എംപിമാരെയും സ്‌പീക്കർ ശകാരിച്ചു. അതേസമയം, പ്രകോപനമുണ്ടാക്കിയില്ലെന്നും സഭയിൽ തനിക്ക് സംസാരിക്കാൻ അവസരമില്ലെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.
ഇന്നലെ ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുൻപാണ് സ്‌പീക്കർ അംഗങ്ങൾ മാന്യത പുലർത്തണമെന്ന് ഓർമ്മപ്പെടുത്തിയത്. പ്രതിപക്ഷനേതാവ് ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും പറഞ്ഞു. ചില അംഗങ്ങളുടെ പെരുമാറ്റം അതിരു കടക്കുന്ന നിരവധി സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടു. സഭയിൽ ഇതിനു മുൻപും പിതാവ്-മകൾ, അമ്മ-മകൾ, ഭർത്താവ്-ഭാര്യ എന്നിങ്ങനെ കുടുംബക്കാർ അംഗങ്ങളായി വന്നിട്ടുണ്ടെന്നും സ്‌പീക്കർ പറഞ്ഞു.
സഭയിൽ താൻ ഒന്നും ചെയ്തില്ലെന്നും നിശബ്ദനായി ഇരിക്കുകയായിരുന്നുവെന്നും സഭയ്‌ക്ക് പുറത്ത് രാഹുൽ പ്രതികരിച്ചു. 'എട്ട് ദിവസമായി തനിക്ക് സംസാരിക്കാൻ അനുവാദമില്ല. ഇതൊരു പുതിയ തന്ത്രമാണ്. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം കുംഭമേളയെക്കുറിച്ച് സംസാരിച്ചപ്പോൾ ചില അഭിപ്രായങ്ങൾ കൂട്ടിച്ചേർക്കണമെന്നുണ്ടായിരുന്നു. തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിച്ചു. പക്ഷേ അനുവദിച്ചില്ല. സ്പീക്കറുടെ സമീപനം ജനാധിപത്യവിരുദ്ധമാണ്' -രാഹുൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |