കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ അത്താഴപൂജയ്‌ക്കു ശേഷം മദ്യപിച്ച് സമീപത്തെ ഹോട്ടലിൽ കീഴ്ശാന്തിയെ മർദ്ദിച്ചതിന് പുറത്താക്കിയ രണ്ട് പൂജാരിമാരെ തിരികെ പ്രവേശിപ്പിച്ചതിൽ വിവാദം. ഇവരിൽ ഒരാൾ സി.പി.ഐ അനുഭാവിയാണ്. രാഷ്ട്രീയ സമ്മർദ്ദത്തെത്തുടർന്നാണ് തിരിച്ചെടുത്തത്. ക്ഷേത്രത്തിലെ ശ്രീകോവിലുകളിലൊന്നായ മേൽക്കാവിലെ കീഴ്ശാന്തിമാരായ ഇരുവരും നാളെ പൂജയ്ക്കെത്തും. മർദ്ദനമേറ്റത് ക്ഷേത്രത്തിലെ മറ്റൊരു ശ്രീകോവിലായ കീഴ്ക്കാവിലെ കീഴ്ശാന്തിക്കാരനാണ്.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രത്തിന് നാണക്കേടുണ്ടാക്കിയ സംഭവം നടന്നത് കഴിഞ്ഞ 23ന് രാത്രി പത്തിന് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ രാജേശ്വരി ഹോട്ടലിലായിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് കീഴ്ക്കാവിലെ ശാന്തിക്കാരനെ മർദ്ദിച്ചത്. നെറ്റിക്കും ചുണ്ടിനും പരിക്കേറ്റു. മുത്തുമാല ആവശ്യപ്പെട്ട് മുമ്പുണ്ടായ വാക്കുതർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.
മർദ്ദനമേറ്റ ശാന്തിക്കാരൻ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ദേവസ്വം വിജിലൻസ് റിപ്പോർട്ടും നൽകി. തുടർന്നാണ് രണ്ടുപേരെയും പുറത്താക്കിയത്. ഇവരും പരാതി നൽകിയിരുന്നു. പിന്നീട് സംഭവം പൊലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പിലെത്തി. തുടർന്ന് ഇരുവരേയും തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ചില സി.പി.ഐ പ്രാദേശിക നേതാക്കൾ രംഗത്തെത്തുകയായിരുന്നു.
ദേവസ്വം ജീവനക്കാരല്ല
മർദ്ദിച്ചവരും മർദ്ദനമേറ്റ ശാന്തിക്കാരനും ദേവസ്വം ബോർഡ് ജീവനക്കാരല്ല. അതിനാൽ തിരിച്ചെടുക്കുന്നതിൽ നടപടിക്രമങ്ങളൊന്നും ഇല്ലെന്നാണ് വാദം.
മേൽക്കാവിലെയും കീഴ്ക്കാവിലെയും മേൽശാന്തിമാരാണ് യഥാക്രമം ആറുപേരേയും മൂന്നുപേരെയും കീഴ്ശാന്തിമാരായി നിയോഗിക്കുന്നത്. ഇവർക്ക് പ്രതിഫലം നൽകുന്നതും മേൽശാന്തിമാരാണ്. ആധാർ കാർഡ് വാങ്ങിവയ്‌ക്കുന്നതൊഴികെ ഇവരുടെ കഴിവോ സ്വഭാവമോ പരിശോധിക്കാറില്ല.
''ഇങ്ങനെ ഒരു വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കും
-കെ.രവീന്ദ്രൻ, പ്രസിഡന്റ്,
കൊച്ചിൻ ദേവസ്വം ബോർഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |