മധുര: സിപിഎം കേന്ദ്ര കമ്മിറ്റി തിരഞ്ഞെടുപ്പിൽ അസാധാരണ നീക്കം. കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് വോട്ടെടുപ്പ് നടത്തുന്നു. യുപിയിലെയും മഹാരാഷ്‌ട്രയിലെയും പ്രതിനിധികൾ ആണ് വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. ഡി എൽ കരാഡ് ആണ് മഹാരാഷ്‌ട്രയിൽ നിന്ന് വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. താഴേതട്ടിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ പ്രാതിനിധ്യം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് കരാഡ് വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. യു പി സംസ്ഥാന സെക്രട്ടറിയാണ് വോട്ടെടുപ്പ് ആവശ്യപ്പെട്ട മറ്റൊരാൾ.
അതേസമയം, സിപിഎമ്മിന്റെ പുതിയ കേന്ദ്ര കമ്മിറ്റി പാനലിൽ 19 മലയാളികൾ ആണ് തിരഞ്ഞെടുക്കപ്പെട്ടത്. 30 പുതുമുഖങ്ങളെയും തിരഞ്ഞെടുത്തു. 85 അംഗ കേന്ദ്ര കമ്മിറ്റിയിൽ 15 വനിതകളാണുള്ളത്. ഏഴുപേർ പ്രത്യേക ക്ഷണിതാക്കളായി പ്രവർത്തിക്കും. മന്ത്രി മുഹമ്മദ് റിയാസിനെ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല.
അതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് യൂസഫ് തരിഗാമിക്കും ഒഴികെ 75 വയസ് പിന്നിട്ട നേതാക്കൾ ഒന്നടങ്കം സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവായി. മുൻ ജനറൽ സെക്രട്ടറിയും നിലവിലെ പിബി കോർഡിനേറ്ററുമായ പ്രകാശ് കാരാട്ട്, സുഭാഷിണി അലി, ബൃന്ദാ കാരാട്ട്, മണിക് സർക്കാർ, സൂര്യകാന്ത് മിശ്ര, ജി രാമകൃഷ്ണൻ എന്നിവരെയാണ് പ്രായപരിധി മാനദണ്ഡപ്രകാരം പിബിയിൽ നിന്ന് ഒഴിവാക്കിയത്. പി കെ ശ്രീമതി സിപിഎം കേന്ദ്രകമ്മിറ്റിയിൽ തുടരും. ബൃന്ദാ കാരാട്ടും പ്രകാശ് കാരാട്ടും സിസിയിലെ ക്ഷണിതാക്കൾ ആകും. എസ് രാമചന്ദ്രൻ പിള്ളയും മണിക് സർക്കാരും കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാക്കൾ ആകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |