കിളിമാനൂർ: വേനലിൽ വാടി പച്ചക്കറിക്കൃഷിയും. ഓണത്തിന് ഒരു മുറം പച്ചക്കറി,അടുക്കളത്തോട്ടം തുടങ്ങി വിവിധ പച്ചക്കറിക്കൃഷിയിൽ ഏർപ്പെട്ടവർ നിരാശയിലാണ്.
പയർ,പടവലം പോലുള്ള പച്ചക്കറികൾ സാധാരണ വിളവെടുപ്പ് ആരംഭിച്ച് 3 മാസത്തിലേറെ തുടർച്ചയായി വിളവെടുക്കുമായിരുന്നു. എന്നാൽ ഇക്കുറി ഒന്നര മാസം പോലും വിളവ് ലഭിച്ചില്ല.
ഉത്പന്നത്തിന് മതിയായ വിലയുണ്ടായിരുന്നിട്ടും വിളവ് കുറഞ്ഞതിനാൽ മുൻകാലങ്ങളിൽ നിന്ന് വളരെ കുറഞ്ഞ തുകയാണ് കർഷകർക്ക് ലഭിച്ചത്. കനത്തച്ചൂടിനെ പിന്നാലെയെത്തിയ മഴയും ഇരുട്ടടിയായി.
വളം, കീടനാശിനി വിലവർദ്ധന, കൂലിച്ചെലവ്, ഉത്പന്നങ്ങൾക്ക് ന്യായവില ലഭിക്കാത്ത അവസ്ഥ തുടങ്ങിയവ കർഷകരെ കൃഷിയിൽ നിന്ന് അകറ്റുകയാണ്.
പതിവായി പച്ചക്കറിക്കൃഷി നടത്തിയിരുന്ന പലരും കൂലിപ്പണിയിലേക്കും മാറി. ഈ സ്ഥിതി തുടർന്നാൽ ഓണക്കാലത്തും നാടൻ പച്ചക്കറികൾ കിട്ടാക്കനിയാകും.
അന്യസംസ്ഥാനങ്ങൾക്ക് നേട്ടം
പച്ചക്കറി ഉത്പാദനം കുറഞ്ഞത് അന്യസംസ്ഥാനങ്ങൾക്ക് നേട്ടമായി. തമിഴ്‌നാട്ടിൽ നിന്നാണ് ജില്ലയിലേക്ക് കൂടുതലായി പച്ചക്കറികളെത്തുന്നത്. ഇവയുടെ ഗുണനിലവാരം സംബന്ധിച്ച് ആശങ്കയുണ്ട്. വിഷുവിപണിയിലേക്കുള്ള കണിവെള്ളരിയും കുറവാണ്.
നാടൻ ഏത്തവാഴക്കൃഷി ഇത്തവണ വൻതോതിൽ നടത്തിയിട്ടുണ്ട്. എന്നാൽ കുലച്ച് തുടങ്ങിയപ്പോഴെ വേനലും, വേനൽ മഴയും എത്തി കൃഷി മിക്കതും നശിച്ചു.
ചാഴി ആക്രമണവും
ഇത്തവണ ചാഴി ആക്രമണം രൂക്ഷമായിരുന്നു. ചാഴി കുത്തി കായ്‌ക്കൾ കേടാകുകയും, വള്ളി പഴുത്ത് ഉണങ്ങുകയും ചെയ്തു. ഇതിനാൽ വിളവെടുക്കേണ്ട സമയത്ത് വൻനഷ്ടം സംഭവിച്ചു. പയർ,പടവലം,വെള്ളരി,പാവൽ എന്നിവയെല്ലാം പുഴുക്കുത്തും, മുരടിപ്പും ഉണ്ടായതും നഷ്ടത്തിനു കാരണമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |