ബീജിംഗ്: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് ഇറക്കുമതിയുടെ തീരുവ കുത്തനെ വർദ്ധിപ്പിച്ച് 145 ശതമാനമായി ഉയർത്തിയതിന് തൊട്ടുപിന്നാലെ, യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 84 ശതമാനത്തിൽ നിന്ന് 125 ശതമാനമായി ഉയർത്തുമെന്ന് ചൈന പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവന്നത്.
ചൈനയ്ക്ക് മേൽ അസാധാരണമായി ഉയർന്ന തീരുവ ചുമത്തുന്ന യുഎസ് നടപടി, അന്താരാഷ്ട്ര, സാമ്പത്തിക വ്യാപാര നിയമങ്ങൾ, അടിസ്ഥാന സാമ്പത്തിക നിയമങ്ങൾ എന്നിവ ഗുരുതരമായി ലംഘിക്കുന്നതാണെന്നും പൂർണ്ണമായും ഏകപക്ഷീയമായ ഭീഷണിപ്പെടുത്തലാണെന്നും ചൈനീസ് സാമ്പത്തിക മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ചൈനയുടെ താൽപ്പര്യങ്ങൾക്ക് മേൽ ശക്തമായ കടന്നുകയറ്റം തുടരാൻ അമേരിക്ക തീരുമാനിച്ചാൽ പ്രതിരോധ നടപടികൾ സ്വീകരിക്കുകയും അവസാനം വരെ പോരാടുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.
നേരത്തെ അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 34 ശതമാനത്തിൽ നിന്ന് 84 ശതമാനമായി ചൈന ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ ചൈനയ്‌ക്കെതിരെ ഇറക്കുമതി ചുങ്കം യു.എസ് 125 ശതമാനമായി വർദ്ധിപ്പിച്ചു. ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 104 ശതമാനം തീരുവ പ്രാബല്യത്തിൽ വന്നിരുന്നു. ചുങ്കം പിൻവലിച്ചില്ലെങ്കിൽ ചൈനയ്‌ക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് ട്രംപ് അന്ത്യശാസനം നൽകിയിരുന്നു. ഇതോടൊപ്പം അമേരിക്കയിലെ 12 കമ്പനികളെ കയറ്റുമതി നിയന്ത്രണ പട്ടികയിൽ ചൈന ഉൾപ്പെടുത്തി. ഇതോടെ ലോകമെമ്പാടുമുള്ള ഓഹരികൾ കനത്ത ഇടിവ് നേരിട്ടു. സ്വർണ വില കുതിച്ചുയർന്നു. ക്രൂഡോയിലിന്റെ വിലയും മൂക്കുകുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |