കൊൽക്കത്ത: വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം വൻ സംഘർഷമായി വളർന്ന പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ അതീവ ജാഗ്രത തുടരുന്നു. സംഘർഷത്തിൽ അറസ്റ്റിലായവരുടെ എണ്ണം 150 ആയി. അതിനിടെ, അഞ്ച് കമ്പനി സേനയെ കൂടി പ്രദേശത്ത് വിന്യസിച്ചു. ശനിയാഴ്ച രാത്രിയോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നാല് കമ്പനി ബി.എസ്.എഫ് സേനയെ വിന്യസിച്ചിരുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനും അക്രമം തടയുന്നതിനുമാണ് അഞ്ച് കമ്പനികളെ കൂടി വിന്യസിച്ചതെന്ന് അധികൃതർ പറഞ്ഞു.
സാംസർഗഞ്ച്, ധൂലിയാൻ, മറ്റ് ബാധിത പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ക്രമസമാധാനം നിലനിറുത്താൻ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഇതുവരെ പുതിയ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദേശത്തെ കച്ചവടക്കാർ അടക്കം ഭീതിയിലാണ്. നിരവധി പേരുടെ കടകളും സംഘർഷത്തിൽ തകർന്നിരുന്നു. വസ്തുവകകൾ അക്രിമികൾ കൊള്ളയടിയ്ക്കുകയും ചെയ്തു.
മുർഷിദാബാദിലെ സംഘർഷത്തിൽ അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേരാണ് ശനിയാഴ്ച കൊല്ലപ്പെട്ടത്. ജാഫ്രാബാദിലെ വീട്ടിൽ ഹർഗോവിന്ദ ദാസ്, ചന്ദൻ ദാസ് എന്നിവരെ വെട്ടേറ്റു മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇവരുടെ വീട് അക്രമികൾ കൊള്ളയടിച്ചു. സാംസർഗഞ്ചിലെ ധുലിയാനിൽ മറ്റൊരാളെ വെടിയേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു. സംഘർഷത്തിൽ പൊലീസുകാർക്ക് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
മുർഷിദാബാദിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ കേന്ദ്ര സേനയെ വിന്യസിക്കാൻ കൽക്കട്ട ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചാണ് ശനിയാഴ്ച ഉത്തരവിട്ടത്. പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നൽകിയ ഹർജിയിലാണ് ഉത്തരവ്. മുർഷിദാബാദിൽ സമാധാനം പുനഃസ്ഥാപിക്കണം. അവിടെ നടക്കുന്ന കാര്യങ്ങളിൽ കോടതിക്ക് കണ്ണടച്ചിരിക്കാൻ സാധിക്കില്ലെന്നും പ്രത്യേക ബെഞ്ച് നിരീക്ഷിച്ചിരുന്നു. സ്ഥിതിഗതികൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോടും കേന്ദ്രത്തോടും നിർദ്ദേശിച്ചിട്ടുണ്ട്. 17നാണ് കേസിൽ കൂടുതൽ വാദം കേൾക്കുന്നത്.
ഹിന്ദുക്കൾ പാലായനം
ചെയ്യുന്നു ബി.ജെ.പി
സംഘർഷം തുടരുന്ന മുർഷിദാബാദിലെ ദുലിയയിൽ നിന്ന് 400 ഹിന്ദുക്കൾ പാലായനം ചെയ്തെന്ന് ബി.ജെ.പി ആരോപിച്ചു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് സമൂഹ മാദ്ധ്യമത്തിലൂടെ ആരോപണമുന്നയിച്ചത്. മാൾഡയിലെ സ്കൂളിൽ ഇവർ അഭയം തേടിയെന്നും മതത്തിന്റെ പേരിലുള്ള പീഡനം ബംഗാളിൽ യഥാർത്ഥ്യമെന്നും അധികാരി പറഞ്ഞു.
അസാമിലും പ്രതിഷേധം
അസമിലെ സിൽച്ചാറിൽ വഖഫ് നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും പൊലീസും തമ്മിൽ ഇന്നലെ ഏറ്റുമുട്ടി. സിൽച്ചാറിലെ ബെരെംഗയിൽ നൂറുകണക്കിന് ആളുകളാണ് അനുവാദമില്ലാതെ തെരുവിലിറങ്ങിയതിനെത്തുടർന്ന് പൊലീസ് ലാത്തി വീശി. ഇതോടെ പ്രതിഷേധക്കാർ ഇവർക്ക് നോരെ കല്ലെറിഞ്ഞു. ഏകദേശം 300ലധികം പേരാണ് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |