SignIn
Kerala Kaumudi Online
Saturday, 24 May 2025 7.07 PM IST

പ്ളാസ്‌റ്റിക്കല്ല, മനുഷ്യ‌ർ ലോകത്തുണ്ടാക്കിയ ഏറ്റവും വലിയ ഈ മാലിന്യം ശരീരത്തിൽ വീണാൽ വലിയ പരിക്കേൽക്കാൻ സാദ്ധ്യത

Increase Font Size Decrease Font Size Print Page
earth

മനുഷ്യർ അവരുടെ പുരോഗതിക്കായി നിരവധി വസ്‌തുക്കൾ നിർമ്മിച്ചിട്ടുണ്ട്. വിവിധ നിറങ്ങൾ, തുണികൾ, പ്ളാസ്റ്റിക്, ബാറ്ററി, ഇലക്‌ട്രോണിക് വസ്‌തുക്കൾ, ആണവ വസ്‌തുക്കൾ, മൊബൈൽ അങ്ങനെ അവ നിരവധിയുണ്ട്. ഇവകൊണ്ട് മനുഷ്യരാശിയ്‌ക്ക് വലിയ പുരോഗതി ഉണ്ടായിട്ടുമുണ്ട്. പക്ഷെ മനുഷ്യർ ഇത്തരത്തിൽ പുരോഗമിക്കുമ്പോഴും അത് നമ്മുടെ പ്രകൃതിയ്‌ക്കും എന്തിന് പറയുന്നു ഭൂമിയ്‌ക്ക് തന്നെ അപകടമാണ്. ഇത്തരത്തിലുള്ള ഒരപകടം നമുക്ക് 'മുകളിൽ' പതിയിരുപ്പുണ്ട്. അതിനെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

പ്രപഞ്ചത്തെയും സൗരയൂഥത്തെയും മറ്റും പഠിക്കുന്നതിനായി മനുഷ്യർ കഴിഞ്ഞ നൂറ്റാണ്ടുമുതൽ ശ്രമം ആരംഭിച്ചിരുന്നു. 1957 ഒക്‌ടോബർ നാലിന് സോവിയറ്റ് യൂണിയൻ സ്‌പുട്‌നിക് വൺ വിക്ഷേപിച്ചു. ഭൂമിക്ക് ചുറ്റും വലംവയ്‌ക്കുകയും ഭൂമിയെക്കുറിച്ച്‌ പഠിക്കുകയും ചെയ്യുകയായിരുന്നു സ്‌പുട്‌നിക് ഒന്നിന്റെ ലക്ഷ്യം. 1440 തവണ ഭൂമിയെ വലംവച്ച സ്‌പുട്‌നിക് 1958 ജനുവരി നാലിന് ഭൂമിയിലേക്ക് തിരിച്ചുവരവിൽ ഭൗമാന്തരീക്ഷത്തിൽ കത്തിയമർന്നു.

ബഹിരാകാശ പേടകങ്ങൾ

പിന്നീട് 1961ൽ സോവിയറ്റ് യൂണിയൻ വോസ്‌ടോക് 1 എന്ന കൃത്രിമ ഉപഗ്രഹത്തിൽ ആദ്യമായി മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചു. യൂറി ഗഗാറിനെയാണ് അതിൽ സഞ്ചാരിയായി അയച്ചത്. പിന്നീട് 1965ൽ മാർച്ച് 18ന് സോവിയറ്റ് യൂണിയനിൽ നിന്നുള്ള അലക്‌സി ലിയോനോവ് ആദ്യമായി ബഹിരാകാശത്ത് നടന്നു. 12 മിനിട്ടോളമെടുത്തു ഇത്.

1969ൽ അമേരിക്കയുടെ അപ്പോളോ 11 മിഷനിൽ നീൽ ആംസ്‌ട്രോംഗ് ചന്ദ്രനിൽ ആദ്യമായി നടന്നു. 'മനുഷ്യന് ഇത് ചെറിയൊരു കാൽവയ്‌പ്പ് എന്നാൽ മനുഷ്യരാശിക്ക് ഇതൊരു കുതിച്ചുചാട്ടം' എന്നാണ് ആംസ്‌ട്രോംഗ് ഇതെക്കുറിച്ച് പറഞ്ഞത്. കാലമേറെ കടന്നപ്പോൾ മനുഷ്യനിർമ്മിതമായ നിരവധി കൃത്രിമോപഗ്രഹങ്ങൾ ബഹിരാകാശത്തെത്തി. ഇന്ത്യ ഇപ്പോൾ ബഹിരാകാശ ഗവേഷണത്തിൽ ലോകം അംഗീകരിക്കുന്ന ഒരു ശക്തിയാണ്. റഷ്യ, അമേരിക്ക, ചൈന,ഇന്ത്യ,യൂറോപ്യൻ രാജ്യങ്ങൾ എന്നിവ ബഹിരാകാശ ഗവേഷണത്തിൽ മികവ് പ്രകടിപ്പിച്ചുകഴിഞ്ഞു.

debris

ഏതൊരു മനുഷ്യനും അഭിമാനം തോന്നുന്ന ശാസ്‌ത്രവളർച്ചയുടെ ഈ കാലത്തും പക്ഷെ മനുഷ്യർ വളരെ കുറച്ചുമാത്രം ശ്രദ്ധിക്കുന്ന ഒരു പ്രശ്‌നം ശൂന്യാകാശത്തുണ്ടായി. മനുഷ്യർ സൃഷ്‌ടിച്ച പഴയ കൃത്രിമ ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയുമൊക്കെ അവശിഷ്‌ടങ്ങളാണ് അവ. ഇവയിൽ പലതും ഭൂമിയുടെ ഭ്രമണപഥത്തിൽ കറങ്ങുന്നുണ്ട്. ചിലതിന് നാലിഞ്ച് വരെ വലുപ്പമുണ്ട്.

പ്രതിദിനം പതിക്കുക കുറഞ്ഞത് മൂന്നെണ്ണം

ഈ അവശിഷ്‌ടങ്ങളിൽ മൂന്നെണ്ണമെങ്കിലും പ്രതിദിനം ബഹിരാകാശത്ത് നിന്നും ഭൂമിയിലേക്ക് പതിക്കുന്നുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇത് ഭൂമിയുടെ അന്തരീക്ഷത്തിനും മനുഷ്യന്റെ ആരോഗ്യത്തിനും കാര്യമായ പ്രശ്‌നം സൃഷ്‌ടിച്ചേക്കും എന്നാണ് വിദഗ്ദ്ധർ പറയുന്നത്. യൂറോപ്യൻ സ്‌പേസ് ഏജൻസി ഏപ്രിൽ ഒന്നിന് പുറത്തിറക്കിയ റിപ്പോർട്ടിൽ അസംഖ്യം ബഹിരാകാശ മാലിന്യങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ കഴിഞ്ഞ വർഷം പ്രവേശിച്ചു. ഇതോടൊപ്പം 1200 കേടുപാടില്ലാത്ത ഉപഗ്രഹ ഭാഗങ്ങളും ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തുന്നു.

collides

ഒരുവർഷം നടന്നത് 3000 കൂട്ടിയിടികളും പൊട്ടിത്തെറിയും

മൂന്ന് ഇഞ്ചിലധികം വലിപ്പമുള്ള 45700 ബഹിരാകാശ അവശിഷ്‌ടങ്ങൾ ഭൂമിയെ വലംവയ്‌ക്കുന്നതായി 2024ൽ കണ്ടെത്തി. ഇതിൽ ചില അവശിഷ്‌ടങ്ങൾ കാലാവധി കഴിഞ്ഞ കൃത്രിമ ഉപഗ്രഹങ്ങളുടേതാണ്. ഭൂമിയുടെ ഭ്രമണപഥത്തിൽ ഇവയുടെ 3000ത്തോളം കൂട്ടിയിടികളും പൊട്ടിത്തെറികളും കഴിഞ്ഞവർഷം നടന്നു. ഇപ്പോൾ 9300 പേടകങ്ങൾ സജീവമായി ഭൂമിയെ വലയം വയ്‌ക്കുന്നുണ്ട്. ഇനിയും അത്തരം പേടകങ്ങളെ അയക്കുന്നുമുണ്ട്.

ഇലോൺ മസ്കിന്റെ സ്‌പേസ് എക്‌സ് അമസോൺ ഉടമ ജെഫ് ബെസോസിന്റെ ബഹിരാകാശ ദൗത്യം തുടങ്ങി നിരവധി വലിയ പദ്ധതികൾ ഇപ്പോഴും നടന്നുവരുന്നുണ്ട്. ഇവയ്‌ക്ക് പുറമേ ചൈനയുടെ വൻ പദ്ധതികളുമുണ്ട്. അടുത്ത 10 വർ‌ഷത്തിനിടെ ബഹിരാകാശ മാലിന്യ തോത് വീണ്ടും വർദ്ധിക്കുമെന്നാണ് ഇതിന്റെ സൂചനയെന്ന് അസ്‌ട്രോഫിസിസ്റ്റായ ജോനാഥൻ മക്‌ഡവൽ പറയുന്നു.

സ്‌പേസ് എക്‌സ് പോലെയുള്ള ബഹിരാകാശ ഗവേഷണ കമ്പനികൾ ഓരോ അ‌ഞ്ച് വർഷം കൂടുമ്പോൾ തങ്ങളുടെ പേടകങ്ങളെ മാറ്റി പകരം പുതിയവ സ്ഥാപിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. ഇതിനർത്ഥം ചുരുങ്ങിയ കാലംകൊണ്ട് വലിയ മാലിന്യനിക്ഷേപം ഭൂമിക്ക് ചുറ്റുമുണ്ടാകും എന്നാണ്. ഇത്തരത്തിൽ ഇവരുടെ റോക്കറ്റിന്റെ ചില ഭാഗങ്ങൾ യുക്രെയിനും പോളണ്ടിനും ഇടയിലും അമേരിക്കയിൽ ഫ്ളോറിഡയിലെ ഒരു വീടിന് മുകളിലും തകർന്നുവീണത് വാർത്തയായിരുന്നു.

ശരീരത്തിൽ പതിക്കാൻ സാദ്ധ്യത

ബഹിരാകാശ മാലിന്യങ്ങളെ 90 ശതമാനവും നീക്കിയാലും ബാക്കിയുള്ളവ ഇപ്പോഴും ഭൂമിക്ക് പുറത്ത് കൂട്ടിയിടിക്കാൻ സാദ്ധ്യത തുറന്നിടുന്നതായാണ് യൂറോപ്യൻ സ്‌പേസ് ഏജൻസി റിപ്പോർട്ടിൽ പറയുന്നത്. ഇവയിൽ ചിലവ തകരാനും മനുഷ്യരുടെ ശരീരത്തിലേക്ക് തന്നെ പതിച്ച് പരിക്കേൽക്കാനും സാദ്ധ്യത കൂടുതലെന്നും ഏജൻസി സൂചിപ്പിക്കുന്നു.

TAGS: EARTH, WASTE, SPACE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.