വിഴിഞ്ഞം: വിഴിഞ്ഞം കോസ്റ്റ് ഗാർഡിന് പുതിയ കപ്പൽ എത്തിയേക്കും. പുതിയ ബർത്തിന്റെ കമ്മിഷനിംഗ് നടത്തുന്നതോടെയാകും ആധുനിക സജ്ജീകരണങ്ങളോടെയുള്ള അതിവേഗ പട്രോളിംഗ് കപ്പൽ എത്തുന്നതെന്ന് അധികൃതർ പറഞ്ഞു. നിലവിൽ സി427,സി447 എന്നീ ഇന്റർസെപ്റ്റർ ബോട്ടും അനഘ് എന്ന പട്രോളിംഗ് ബോട്ടുമാണ് ഇവിടെയുള്ളത്. അനഘിന് സമാനമായ പട്രോളിംഗ് ബോട്ടാകും ഇവിടെ കിട്ടുന്നതെന്നാണ് സൂചന. ബർത്ത് നിർമ്മാണം പൂർത്തിയാകുന്നതോടെ കോസ്റ്റ് ഗാർഡിന്റെ പട്രോളിംഗ് ബോട്ടുകൾ സുരക്ഷിതമായി ബന്ധിക്കാൻ കഴിയും.പുതിയ ബർത്തിന്റെ നിർമ്മാണം ഇതിനകം പൂർത്തിയായി.ഫെൻഡേഴ്സ്,ബൊള്ളാർഡ് എന്നിവ സ്ഥാപിച്ചു.കമ്മിഷനിംഗിനായി ഉന്നതാധികാരികളുടെ സമയം കാത്തിരിക്കുകയാണ്.കോസ്റ്റ് ഗാർഡിന്റെ വലിയ കപ്പലുകൾ അടുപ്പിക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ ബർത്ത് നിർമ്മിക്കുന്നതിന് 2018ൽ 7കോടി രൂപ അനുവദിച്ച് ബർത്തിന്റെ നിർമ്മാണോദ്ഘാടനം നടത്തിയിരുന്നു. പകുതി പൈലിംഗ് ജോലികൾ നടത്തിയതോടെ തീരത്തെത്തിയ ടഗ്ഗ് വില്ലനായെത്തി. ഇവ കണ്ടംചെയ്ത് നീക്കിയശേഷമാണ് ബർത്ത് നിർമ്മാണം പൂർത്തിയാക്കിയത്.രാജ്യസുരക്ഷയെ ബാധിക്കുന്നതിനാൽ ബന്ധപ്പെട്ട അധികൃതർ അതീവ ഗൗരവത്തോടെയാണ് ഇവിടെ ബർത്ത് നിർമ്മിക്കുന്നത്. തെക്കുപടിഞ്ഞാറൻ മേഖലയിലെ തന്ത്രപ്രധാന സ്ഥലമെന്ന നിലയിൽ വിഴിഞ്ഞത്തെ സുരക്ഷയും കേന്ദ്രം ഗൗരവമായി കാണുന്നു. ഇവിടെ നേവിയുടെ താവളം സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് കോസ്റ്റ് ഗാർഡിന്റെ സുരക്ഷാകപ്പലുകൾ അടുപ്പിക്കാൻ ബർത്ത് നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |