ന്യൂഡൽഹി: കൈലാസ് മാനസസരോവർ യാത്ര പുനരാരംഭിക്കുന്നത് സംബന്ധിച്ച് ധാരണയിലെത്താൻ ശ്രമങ്ങൾ ഊർജ്ജിതമാക്കി ഇന്ത്യയും ചൈനയും. തീർത്ഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണിത്. 2019 മുതൽ നിറുത്തിവച്ചിരിക്കുന്ന വാർഷിക തീർത്ഥാടന യാത്ര പുനരാരംഭിക്കുന്നതിനെക്കുറിച്ച് കുറച്ച് ആഴ്ചകളായി ഇരുപക്ഷവും വിശദമായി ചർച്ച ചെയ്തിട്ടുണ്ടെന്നും ഉടൻ ഒരു വഴിത്തിരിവുണ്ടാകുമെന്നുമാണ് സൂചനകൾ. ഇരുവശത്തുമുള്ള അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കും. സുഗമമായ യാത്രാ പ്രക്രിയയ്ക്കായി ലോജിസ്റ്റിക്കൽ സംവിധാനങ്ങൾ പുനരുജ്ജീവിപ്പിക്കും. ഇതുൾപ്പെടെയാണ് ഇരുഭാഗത്തുമുള്ള അധികൃതർ തമ്മിലുള്ള ചർച്ച പുരോഗമിക്കുന്നത്.
ഈമാസം 21ന് ബന്ധപ്പെട്ട എല്ലാ ഏജൻസികളുടെയും യോഗം വിദേശകാര്യ മന്ത്രാലയം വിളിച്ചിട്ടുണ്ട്. ധാർച്ചുലയിൽ നിന്ന് ലിപുലേഖ് ചുരത്തിലേക്ക് പ്രത്യേക ഗതാഗത മാർഗം തീർത്ഥാടകരെ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്നും ഇതിലൂടെ
ഏകദേശം 80-100 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നത് ഒഴിവാക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ, ചൈനീസ് പക്ഷങ്ങൾ താമസത്തിനും ഗതാഗതത്തിനുമുള്ള നിരക്കുകൾ പരിഷ്‌കരിച്ചതിനാൽ ഈ വർഷത്തെ യാത്രാ നിരക്കുകൾ ആറ് വർഷം മുമ്പുള്ളതിനേക്കാൾ വർദ്ധിക്കും.
കൊവിഡ് സമയത്ത് ഇന്ത്യക്കാർക്ക് ചൈന സന്ദർശന വിലക്ക് ഏർപ്പെടുത്തുംവരെ എല്ലാ വർഷവും ജൂൺ മുതൽ സ്റ്റെപംബർ വരെ മാനസസരോവർ യാത്ര നടന്നിരുന്നു. 2020ൽ യഥാർത്ഥ നിയന്ത്രണ രേഖയിലെ സംഘർഷങ്ങൾ കാരണം യാത്ര താത്കാലികമായി നിറുത്തിവച്ചു. മുൻ വർഷങ്ങളിൽ, തീർത്ഥാടകരെ തിരഞ്ഞെടുക്കുന്നതിനായി ഇന്ത്യ മേയ് ആദ്യ വാരത്തിൽ ഒരു കമ്പ്യൂട്ടറൈസ്ഡ് ലോട്ടറി സംവിധാനം ഒരുക്കിയിരുന്നു. യാത്ര പുനരാരംഭിക്കുന്നതിനുള്ള കരാർ എത്രയും വേഗം പൂർത്തിയാക്കാൻ താത്പര്യമുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 2024 ഒക്ടോബറിൽ റഷ്യയിലെ കസാനിൽ നടന്ന ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രസിഡന്റ് ഷീ ജിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ചയിൽ യാത്ര പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ബ്രസീലിൽ നടന്ന ജി 20 ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇക്കാര്യം ചർച്ചയായി. ജനുവരിയിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ബീജിംഗ് സന്ദർശിച്ചപ്പോഴും വിഷയം സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |