കോട്ടയം: അമ്മയും മക്കളും മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ അച്ഛന്റെയും സഹോദരന്റെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്റും അഭിഭാഷകയുമായ ജിസ് മോൾ തോമസ് (34) മക്കളായ നേഹ(അഞ്ച് ), നോറ(പൊന്നു, രണ്ട്) എന്നിവരാണ് മരിച്ചത്.
ഭർതൃവീട്ടിലെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് ജിസ് മോളുടെ കുടുംബം ആരോപിച്ചിരുന്നു. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജിസ് മോളുടെ പിതാവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകും. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്.
ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് യുവതിയും മക്കളും ജീവനൊടുക്കിയത്. ഇന്നലെ വൈകിട്ടോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയായി. കോട്ടയം ആർ.ഡി.ഒയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം നടപടികൾ.ബന്ധുക്കളുടെ ആവശ്യപ്രകാരം ജിസ് മോളുടെയും കുരുന്നുകളുടെയും മൃതദേഹങ്ങൾ പാലായിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മരണകാരണം
പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക വിവരമനുസരിച്ച് മൂന്ന് പേരുടേയും ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണ് മരണകാരണം. ജിസ് മോളുടെ കൈയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു. ജിസ് മോളുടെ നടുവിന് മുകളിയായി മുറിവേറ്റിട്ടുണ്ട്. മക്കൾ രണ്ട് പേരുടേയും ശരീരത്തിൽ അണുനാശിനിയുടെ അംശം കണ്ടെത്തി. ആറ്റിൽ ചാടുന്നതിന് മുമ്പ് ജിസ് മോൾ മക്കൾക്ക് വിഷം നൽകിയിരുന്നതായി പൊലീസിന്റെ പരിശോധനയിൽ സൂചന ലഭിച്ചിരുന്നു. ജിസ് മോളുടെ ഭർത്താവ് കോട്ടയം നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |