ചെന്നൈ: മലയാളികൾ ഏറ്റവും കൂടുതൽ താമസിക്കുന്ന നഗരങ്ങളിൽ ഒന്നാണ് ചെന്നൈ. കൂടുതൽ പേരും ജോലി ആവശ്യത്തിനായാണ് ഈ നഗരത്തെ ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ ജോലി സ്ഥലങ്ങളിലേക്കും മറ്റും പോകുന്നതിന് പലരും സബർബൻ ട്രെയിൻ പോലുള്ള പൊതുഗതാഗത സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. അത്തരക്കാർക്ക് ഏപ്രിൽ 19 മുതൽ പുതിയ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് ദക്ഷിണ റെയിൽവെയുടെ ചെന്നൈ ഡിവിഷൻ.
നഗരത്തിലെ ആദ്യത്തെ എയർ കണ്ടീഷൻ ചെയ്ത സബർബൻ ട്രെയിൻ ശനിയാഴ്ച മുതൽ സർവീസ് ആരംഭിക്കും. പുതിയ എസി ട്രെയിൻ ദിവസവും നാല് സർവീസുകൾ നടത്തും. ചെന്നൈ ബീച്ചിനും ചെങ്കൽപ്പെട്ടിനും ഇടയിൽ ഇരു ദിശകളിലേക്കും രണ്ട് സർവീസുകൾ, കൂടാതെ ചെന്നൈ-താംബരം സെക്ഷനിൽ രണ്ട് സർവീസുകൾ എന്നിങ്ങനെയാണ് അത്.
12 കോച്ചുകളുള്ള എസി എമു രാവിലെ എഴ് മണിക്ക് ചെന്നൈ ബീച്ചിൽ നിന്ന് സർവീസ് ആരംഭിച്ച് 8.35ന് ചെങ്കൽപ്പേട്ടിലെത്തും. രണ്ടാമത്തെ സർവീസ് വൈകിട്ട് 3.45ന് ആരംഭിച്ച് 5.25നും എത്തും. ചെങ്കൽപ്പേട്ടിൽ നിന്നുള്ള ആദ്യ സർവീസ് രാവിലെ 9 മണിക്കും രണ്ടാമത്തേത് വൈകിട്ട് 5.15നും ആണ്. ഇത് യഥാക്രമം 10.30നും 7.15നും ചെന്നൈയിൽ എത്തും.
ചെന്നൈ പോർട്ട്, ചെന്നൈ പാർക്ക്, എഗ്മോർ, മാമ്പലം, ഗിണ്ടി, സെന്റ് തോമസ് മൗണ്ട്, തിരുസുലം, താംബരം, പെരുങ്ങലത്തൂർ, പോത്തേരി, എസ്പി കോവിൽ, പരന്നൂർ എന്നിവിടങ്ങളിൽ ഇരു ദിശകളിലും സ്റ്റോപ്പുകളുണ്ട്. ഫാസ്റ്റ് ലൈനിലാണ് ഈ സർവീസ് നടത്തുക. 35 മുതൽ 105 രൂപ വരെയാണ് എസി സബർബനിലെ നിരക്ക്. മുംബൈ സബർബനിലാണ് എസി എമു ട്രെയിനുകൾ ആദ്യമായി സർവീസ് നടത്തിയത്. 12 കോച്ചുകളുള്ള തീവണ്ടിയിൽ 1320 പേർക്ക് ഇരുന്ന് യാത്ര ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |