ന്യൂഡൽഹി : മുംബയ് ഭീകരാക്രമണക്കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന എൻ.ഐ.എ സംഘം യു.എസ് ജയിലിൽ കഴിയുന്ന ഡേവിഡ് കോൾമാൻ ഹെഡ്ലിയെ വീണ്ടും ചോദ്യംചെയ്യും. യു.എസിൽ നിന്ന് ഇന്ത്യയിലെത്തിച്ച തഹാവൂർ റാണയെ ചോദ്യംചെയ്‌തപ്പോൾ ഹെഡ്ലിയുടെ പങ്കിനെപ്പറ്റി സുപ്രധാന വിവരങ്ങൾ എൻ.ഐ.എയ്‌ക്ക് ലഭിച്ചെന്നാണ് സൂചന. 2010ൽ യു.എസിന്റെ കസ്റ്റഡിയിലിരിക്കെ ഒരു തവണ മാത്രമാണ് എൻ.ഐ.എയ്‌ക്ക് ഹെഡ്ലിയെ ചോദ്യം ചെയ്യാൻ സാധിച്ചത്.
ഏപ്രിൽ 11മുതൽ റാണ എൻ.ഐ.എയുടെ കസ്റ്റഡിയിലാണ്. ആസൂത്രണത്തിൽ റാണ, ഹെഡ്ലി എന്നിവർക്ക് പുറമെ സുപ്രധാന പങ്കുള്ള മറ്റു ചിലരെ കുറിച്ചും വിവരം ലഭിച്ചു. ദുബായിൽ ചിലരുമായി നടന്ന കൂടിക്കാഴ്ച സംബന്ധിച്ച് റാണയിൽ നിന്ന് നിർണായക സൂചനകൾ അന്വേഷണസംഘത്തിന് ലഭിച്ചെന്നും അറിയുന്നു. ഈ സാഹചര്യത്തിൽ ഹെഡ്ലിയെ വീണ്ടും ചോദ്യം ചെയ്യുന്നതിന്റെ സാദ്ധ്യത തേടുകയാണ് എൻ.ഐ.എ. ഡൽഹിയിലെ എൻ.ഐ.എ ആസ്ഥാനത്ത് പാർപ്പിച്ചിരിക്കുന്ന റാണയെ ഒൻപതാം ദിനമായ ഇന്നലെയും ചോദ്യംചെയ്‌തു. ഓരോ 48 മണിക്കൂർ കൂടുമ്പോഴും മെഡിക്കൽ പരിശോധനയ്‌ക്ക് വിധേയമാക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |