തിരുവനന്തപുരം: നിരപരാധിയാണെന്ന് വിനീത കൊലക്കേസ് പ്രതി കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രൻ. പശ്ചാത്താപം ഉണ്ടോയെന്ന കോടതിയുടെ ചോദ്യത്തിനായിരുന്നു ഇയാളുടെ മറുപടി.
തെറ്റ് ചെയ്യാത്തതിനാൽ പശ്ചാത്താപമില്ല. ഉയർന്ന കോടതിയിൽ നിരപരാധിയാണെന്ന് തെളിയും. എഴുപതുവയസുള്ള അമ്മയെ നോക്കണം. പഠിച്ച് അഭിഭാഷകനായി പാവപ്പെട്ടവർക്ക് സൗജന്യമായി നിയമ സേവനം ലഭ്യമാക്കാനാണ് ആഗ്രഹമെന്നും അതിനാൽ വെറുതെ വിടണമെന്നും രാജേന്ദ്രൻ പറഞ്ഞു.
പ്രതി സമാന രീതിയിൽ തമിഴ്‌നാട്ടിൽ മൂന്ന് കൊലപാതകങ്ങൾ ചെയ്ത് ശേഷം ജാമ്യത്തിൽ കഴിയവേയാണ് വിനീതയെ കൊലപ്പെടുത്തിയത്. ജീവപര്യന്തം നൽകിയാൽ ജാമ്യത്തിലിറങ്ങി കൂടുതൽ കൊലപാതകങ്ങൾ നടത്തും. അതിനാൽ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ആവശ്യപ്പെട്ടു. കേസിൽ ശിക്ഷാവിധി വ്യാഴാഴ്‌ച ഉണ്ടാകും. ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹനാണ് കേസ് പരിഗണിച്ചത്.
രാജേന്ദ്രൻ കുറ്റക്കാരനെന്ന് ഏപ്രിൽ 10ന് കോടതി കണ്ടെത്തിയിരുന്നു. 2022 ഫെബ്രുവരി ആറിന് പകൽ 11.50ന് ചെടി വാങ്ങാനെന്ന വ്യാജേനയെത്തിയ പ്രതി നാലര പവന്റെ മാലയ്ക്കായാണ് വിനീതയെ കൊലപ്പെടുത്തിയത്.
പ്രതിയുടെ സാമൂഹിക പശ്ചാത്തലവും മനപരിവർത്തന സാദ്ധ്യതയും, മാനസിക നില, മാനസാന്തര സാദ്ധ്യത, ജയിലിലെ സഹ തടവുകരോടുള്ള പെരുമാറ്റ രീതി, ജീവിത ശൈലി, മാനസാന്തരപ്പെടുത്താൻ കഴിയുമെങ്കിൽ വേണ്ടുന്ന പ്രവർത്തനങ്ങൾ, മുൻകാല കുറ്റ കൃത്യങ്ങൾ, പ്രതിയുടെ ആസ്തി, ബാദ്ധ്യതകളെ സംബന്ധിച്ച വിവരം അടക്കം കോടതി ആവശ്യപ്പെട്ട ഏഴ് റിപ്പോർട്ടുകളും നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |