ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും അതിർത്തി അടയ്ക്കുകയും വിസ നടപടികൾ മരവിപ്പിക്കുകയും ചെയ്തതോടെ അതിർത്തിക്ക് ഇരുവശത്തുമുള്ളവർ പ്രതിസന്ധിയിലായി. അപ്പുറത്തുള്ള ബന്ധുക്കളെ കാണാൻ ഇനി പലർക്കും സാധിക്കില്ല. ഇന്ത്യയിലുള്ള പലരും വിവാഹം കഴിച്ചിരിക്കുന്നത് പാകിസ്ഥാനിലാണ്. അവിടെ നിന്നുവന്ന് വിവാഹം കഴിച്ചവരുമുണ്ട്. ഭർത്താവിന്റെയോ, ഭാര്യയുടെയോ വിസ റദ്ദായതോടെ പലരും ബുദ്ധിമുട്ടിലായി.
വിസ ലഭിച്ച പാക് പൗരൻമാർ നാളെ മടങ്ങണമെന്ന് ഇന്ത്യ ഉത്തരവിട്ടിട്ടുണ്ട്. ബന്ധുക്കളെ അട്ടാരി ഗേറ്റു വഴി അതിർത്തി കടത്താൻ എത്തുന്നവരുടെ തിരക്കാണ്. നിയന്ത്രണങ്ങൾ എത്ര നാൾ തുടരുമെന്നതിന്റെ അനിശ്ചിതത്വവും പേറിയാണ് അവർ ഉറ്റവരോട് വിടപറയുന്നത്.
പഹൽഗാം ആക്രമണത്തിന്റെ പേരിൽ ഇന്ത്യയും അതിന് മറുപടിയായി പാകിസ്ഥാനും നയതന്ത്ര ബന്ധത്തിൽ നിയന്ത്രണങ്ങൾ വരുത്തിയെങ്കിലും കർതാർപൂർ സാഹിബ് ഗുരുദ്വാര സന്ദർശനം തടമില്ലാതെ തുടരുന്നു. ഇവിടേക്കുള്ള കർതാർപൂർ ഇടനാഴി പാകിസ്ഥാൻ അടച്ചിട്ടില്ല.
തടസമില്ലാതെ ഗുരുദാസ്പൂർ തീർത്ഥാടനം
സിക്ക് മതസ്ഥാപകനായ ഗുരു നാനാക്കിന്റെ അന്ത്യവിശ്രമ സ്ഥലമാണ് കർതാർപൂർ ഗുരുദ്വാര ദർബാർ സാഹിബ്. ഇവിടേക്കുള്ള 4.7 കിലോമീറ്റർ നീളമുള്ള കർതാർപൂർ ഇടനാഴി വഴി ഇന്ത്യക്കാർക്ക് വിസയില്ലാതെ പാകിസ്ഥാനിലെത്താം. 2019 ലാണ് ഇടനാഴി പ്രവർത്തനക്ഷമമായത്.
വെള്ളം കൊടുക്കില്ല
പാകിസ്ഥാന് തുള്ളി വെള്ളം കൊടുക്കില്ലെന്ന് ഉറച്ച നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ. സിന്ധു നദീജല കരാർ മരവിപ്പിച്ചതിനു പിന്നാലെ തുടർനടപടികൾ ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.
പാകിസ്ഥാനിലേക്ക് ഒരു തുള്ളി വെള്ളം പോലും പോകാത്ത തരത്തിൽ പദ്ധതി തയ്യാറാക്കാൻ യോഗത്തിൽ ധാരണയായി. ഹ്രസ്വകാല, ഇടക്കാല, ദീർഘകാല പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്തുവെന്ന് കേന്ദ്ര മന്ത്രി സി.ആർ. പാട്ടീൽ അറിയിച്ചു. പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദികളിലെ ചെളി നീക്കം ചെയ്ത് വെള്ളം വഴിതിരിച്ചുവിടുന്നതാണ് ആദ്യനടപടിയെന്നും കേന്ദ്രം പ്രഖ്യാപിച്ചു.
അതേസമയം ജമ്മു കാശ്മീരിലെ ജനതയെ സംബന്ധിച്ച് ഏറെ അന്യായമായ കരാറാണ് സിന്ധു നദീജല ഉടമ്പടിയെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രതികരിച്ചു.
സംയമനം പാലിക്കണം: യു.എൻ
ഇന്ത്യയും പാകിസ്ഥാനും പരാമാവധി സംയമനം പാലിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് അഭിപ്രായപ്പെട്ടു. യു.എൻ സെക്രട്ടറി ജനറൽ രാഷ്ട്രത്തലവൻമാരുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെങ്കിലും സ്ഥിതിഗതികൾ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. സാഹചര്യം കൂടുതൽ വഷളാകുന്നില്ലെന്ന് ഉറപ്പാക്കാനും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏതൊരു പ്രശ്നവും അർത്ഥവത്തായ പരസ്പര ഇടപെടലിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നുമാണ് യു.എൻ കരുതുന്നതെന്നും ഡുജാറിക് പറഞ്ഞു.
പാക് പൗരൻമാരെ
പുറത്താക്കണം
എല്ലാ പാകിസ്ഥാൻ പൗരന്മാരെയും കണ്ടെത്തി ഞായറാഴ്ചയ്ക്കുള്ളിൽ നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ മുഖ്യമന്ത്രിമാരെയും നേരിട്ടു വിളിച്ചാണ് നിർദ്ദേശം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |