പറവൂർ: കേരളത്തിൽ പിന്നാക്ക സമുദായത്തോട് കാലങ്ങളായി ഭരണനേതൃത്വം കാട്ടിയ അനീതി പുതിയ ജാതി സെൻസസിലൂടെ പുറത്തുവരുമെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സംഘടിപ്പിക്കുന്ന ശ്രീനാരായണ ദർശനോത്സവത്തിന്റെ ഒന്നാംദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നാക്ക ഹിന്ദു സമുദായങ്ങൾക്ക് ലഭിക്കേണ്ട ഭരണഘടനാപരമായ സംവരണത്തിൽ കേരളത്തിൽ മാത്രം മറ്റു മതവിഭാഗങ്ങളിലുള്ളവരെയും ഉൾപ്പെടുത്തി. അവശത അനുഭവിക്കുന്ന മതവിഭാഗങ്ങൾക്ക് സംവരണം നൽകുന്നതിൽ എസ്.എൻ.ഡി.പി യോഗം എതിരല്ല. എന്നാൽ ഇവർക്ക് പിന്നാക്ക വിഭാഗങ്ങൾക്ക് അർഹതപ്പെട്ടതിൽ നിന്നല്ല നൽകേണ്ടത്. പ്രത്യേക സംവരണമാണ് ഏർപ്പെടുത്തേണ്ടത്. ജനസംഖ്യ അടിസ്ഥാനത്തിൽ മൂന്നിൽ ഒന്നോളം വരുന്ന ഈഴവ സമുദായത്തിന് വിദ്യാഭ്യാസം, തൊഴിൽ, വ്യവസായം എന്നീ മേഖലകളിൽ ആനുപാതികമായി അർഹതപ്പെട്ടത് ലഭിച്ചിട്ടില്ല. നൂറ് കുട്ടികളിൽ പത്ത് പേർക്ക് പോലും പഠിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. നൂറു പേരിൽ അഞ്ച് പേർക്ക് പോലും തൊഴിൽ മേഖലയിൽ പ്രാതിനിധ്യമില്ല. ഈഴവ സമുദായം സംഘടിതരല്ലാത്തതാണ് ഇതിന് ഒരുകാരണം. വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനുമുള്ള ഗുരുദേവന്റെ സന്ദേശം ഇന്നും സമുദായം പൂർണമായും ഉൾക്കൊണ്ടിട്ടില്ല.
ലോകത്തിൽ ഇന്ന് നടക്കുന്ന എല്ലാ യുദ്ധങ്ങൾക്കും പ്രധാനകാരണം ജാതിയും മതവുമാണ്. ജാതി ചോദിച്ചാണ് പഹൽഗാമിൽ വിനോദസഞ്ചാരികളെ വെടിവെച്ച് കൊന്നത്. ലോകജന സ്നേഹത്തോടും സാഹോദര്യത്തോടും സമാധാനപരമായി ജീവിക്കുന്നതിനുള്ള സന്ദേശങ്ങളാണ് ശ്രീനാരായണ ഗുരുദേവൻ ഒരു നൂറ്റാണ്ടിന് മുമ്പ് ലോകത്തിന് നൽകിയത്. എല്ലാവർക്കും ഒരുപോലെ പ്രാർത്ഥിക്കാനാവുന്ന ദൈവദശകം പോലും എസ്.എൻ.ഡി.പിക്കാരുടേതാണെന്ന അഭിപ്രായം നമ്മുടെ നാട്ടിൽ നിന്നുതന്നെ ഉണ്ടാകുന്നു. ഗുരു ലോകത്തോട് പറഞ്ഞതും സമുദായത്തോട് പറഞ്ഞതും വളച്ചൊടിച്ചാണ് നമ്മളിൽ അടിച്ചേൽപ്പിക്കുന്നത്. ഇതിനെല്ലാം പുറകിലുള്ളത് ഈഴവർ സംഘടിച്ച് ശക്തരാകരുതെന്ന ഒറ്റലക്ഷ്യം മാത്രമാണെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. കൺവീനർ ഷൈജു മനയ്ക്കപ്പടി, യോഗം കൗൺസിലർ ഇ.എസ്. ഷീബ, ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ഡി. പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, കെ.ബി. സുഭാഷ്, ടി.എം. ദിലീപ്, വി.എൻ. നാഗേഷ്, ദർശനോത്സവം ചീഫ് കോ ഓർഡിനേറ്റർ എം.കെ. ആഷിക്, എംപ്ളോയീസ് ഫോറം ജില്ലാ കമ്മിറ്റി അംഗം എൻ.കെ. സജീവ്, യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി അഡ്വ. പ്രവീൺ തങ്കപ്പൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ അഖിൽ ബിനു, എംപ്ളോയീസ് ഫോറം യൂണിയൻ പ്രസിഡന്റ് എം.ആർ. സുദർശനൻ, പെൻഷണേഴ്സ് ഫോറം യൂണിയൻ പ്രസിഡന്റ് പി.ടി. ശിവസുതൻ, വൈദികയോഗം യൂണിയൻ പ്രസിഡന്റ് അഖിൽ ശാന്തി, ദർശനോത്സവം കോ ഓർഡിനേറ്റർ പി.എസ്. ഗുരുദേവൻ, സൈബർസേനാ അംഗം ദോസൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷൈജ മുരളീധരൻ എന്നിവർ സംസാരിച്ചു.
ദർശനോത്സവ വേദിയിലെ ഗുരുമണ്ഡപത്തിൽ വൈദികയോഗത്തിന്റെ കാർമ്മിത്വത്തിൽ പ്രത്യേക പൂജകൾക്ക് ശേഷം മൂത്തകുന്നം സുഗതൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗുരുദേവ വിഗ്രഹം പ്രതിഷ്ഠിച്ചു. റിട്ട. ഡി.ജി.പി അലക്സാണ്ടർ ജേക്കബ്, പിറവം ആദിശങ്കര നിലയത്തിലെ സ്വാമിനി നിത്യ ചിൻമയി എന്നിവർ പ്രഭാഷണം നടത്തി. കലാപരിപാടികൾക്ക് ശേഷം ഗുരുമണ്ഡപത്തിൽ പൂജയും സമർപ്പണവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |