ആലുവ: കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കാഴ്ചപരിമിതരായ ഏഴ് വിദ്യാർത്ഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുംജയം. സ്ക്രൈബിന്റെ (എഴുത്തു സഹായി) സഹായമില്ലാതെ കമ്പ്യൂട്ടറിൽ പരീക്ഷയെഴുതിയ അശ്വനി എൻ. കിണി ഫുൾ എ പ്ലസ് നേടി.
എം.ജെ. അഭിഷേകിന് 7 എ പ്ലസ് ലഭിച്ചു. കേരളത്തിൽ കാഴ്ച പരിമിതരിൽ ഈ വർഷം പരസഹായം കൂടാതെ കമ്പ്യൂട്ടറിൽ പരീക്ഷ എഴുതിയവർ ഇവർ മാത്രമാണ്.
അശ്വനി. എൻ. കിണി,എം.ജെ. അഭിഷേക് എന്നിവരെ കൂടാതെ അനറ്റ് മരിയ ബിനോയ്, ഗായത്രി വിനോദ്, എ. ദാക്ഷായണി, എം.കെ. അബ്ദുള്ള, എ.പി. മുഹമ്മദ് നാസിം എന്നിവരാണ് തുടർ പഠനയോഗ്യത നേടിയവർ. കാഴ്ചപരിമിതിയെ അതിജീവിച്ച് ബ്രെയിൽ ലിപിയിലൂടെ തൊട്ടറിഞ്ഞും കമ്പ്യൂട്ടറിന്റെയും സ്മാർട്ട് ഫോണിന്റെയും സഹായത്തോടെ കേട്ടറിഞ്ഞും പഠിച്ച പാഠങ്ങൾ എഴുതി തിളക്കമാർന്ന വിജയം നേടിയിരിക്കുകയാണ് ഈ ഏഴംഗസംഘം. ആലുവ അന്ധവിദ്യാലയത്തിൽ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസു വരെ താമസിച്ച് പഠിച്ചശേഷം ഈ വിദ്യാലയത്തിലെ റിസോഴ്സ് ഹോസ്റ്റലിൽ താമസിച്ച് കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി വിദ്യാലയത്തിൽ ഇൻക്ലൂസീവ് എഡ്യുക്കേഷൻ പ്രകാരം പഠിക്കുകയാണ് ഇവർ.
സംസ്ഥാനതല സ്പെഷൽ സ്കൂൾ യുവജനോത്സവങ്ങളിലും പ്രവൃത്തിപരിചയ മേളകളിലും എ ഗ്രേഡോടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരാണ് ഈ കുട്ടികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |