കൊച്ചി: ഇന്ത്യൻ ക്രൈസ്തവസഭയിൽ നവീകരണത്തിന് തുടക്കം കുറിച്ച ഉദയംപേരൂർ സുന്നഹദോസിന് നേതൃത്വം നൽകിയ അഗസ്‌റ്റീനിയൻ സന്യസ്‌തസഭയുടെ പൈതൃകം സൂക്ഷിക്കുന്ന പുതിയ മാർപാപ്പ ലിയോ പതിനാലാമൻ രണ്ടുതവണ കേരളം സന്ദർശിച്ചു. ദിവസങ്ങളോളം കൊച്ചിയിൽ താമസിച്ചിട്ടുണ്ട്.
അഗസ്‌റ്റീനിയൻ സന്യസ്‌തസഭയുടെ സുപ്പീരിയർ ജനറലായിരിക്കെയാണ് റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത് എന്ന അദ്ദേഹം 2004ലും 2006ലും കൊച്ചിയിലെത്തിയത്. അഗസ്‌റ്റീനിയൻ സഭയിലെ പുതിയ വൈദികർ പട്ടംസ്വീകരിക്കുന്ന ചടങ്ങിൽ കാർമ്മികത്വം വഹിച്ചു. കലൂരിൽ നിർമ്മിച്ച സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ 2004 ഏപ്രിൽ 22ന് ആയിരുന്നു ചടങ്ങ്. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡാനിയേൽ അച്ചാരുപറമ്പിലായിരുന്നു മുഖ്യകാർമ്മികൻ. സഭയുടെ സെമിനാരിയിൽ താമസിച്ച അദ്ദേഹം കൊച്ചിക്ക് പുറമെ കൊല്ലം, വയനാട്ടിലെ തലപ്പുഴ പ്രദേശങ്ങൾ സന്ദർശിച്ചു. 2006ൽ അഗസ്‌റ്റീനിയൻ സഭയുടെ വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കാനാണ് എത്തിയത്.
സുന്നഹദോസ് ബന്ധം
നസ്രാണി ക്രിസ്‌ത്യാനികൾ എന്നറിയപ്പെട്ടിരുന്ന സമൂഹത്തെ കത്തോലിക്കാ സഭയോട് അടുപ്പിച്ചത് ഉദയംപേരൂർ സുന്നഹദോസ് എന്നറിയപ്പെടുന്ന സമ്മേളനമാണ്. 1599 ജൂൺ 20 മുതൽ 26 വരെ തൃപ്പൂണിത്തുറയ്ക്ക് സമീപം ഉദയംപേരൂരിൽ സുന്നഹദോസ് സംഘടിപ്പിച്ചത് അഗസ്‌റ്റീനിയൻ സഭാംഗം ഗോവ ആർച്ച് ബിഷപ്പായിരുന്ന അലക്‌സോസെ മെനസിസാണ്. അഗസ്‌റ്റീനിയൻ പിന്തുടർച്ചക്കാരനാണ് ലിയോ പതിനാലാമൻ.
മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പയെപ്പോലെ ലളിതജീവിതമാണ് ലിയോ പതിനാലാമൻ നയിക്കുന്നത്. പാവപ്പെട്ടവരോടും പരിഗണന ലഭിക്കാത്തവരോടും സ്നേഹവും കാരുണ്യവും പുലർത്തുന്നു. അവർക്കായി പൊതുസമൂഹത്തിലും സഭയിലും ശബ്‌ദിക്കുന്നു.
ലത്തീൻസഭയുമായി
ദീർഘബന്ധം
വരാപ്പുഴ അതിരൂപതയുമായി ദീർഘകാലബന്ധം അദ്ദേഹത്തിനുണ്ടെന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. അതിരൂപത സന്ദർശിച്ചിട്ടുണ്ട്. അഗസ്‌റ്റീനിയൻ സഭയുമായും ലത്തീൻസഭയ്ക്ക് ദീർഘകാലമായി അടുത്ത ബന്ധമുണ്ട്. മാർപാപ്പയെന്ന നിലയിൽ അദ്ദേഹത്തിന് കേരളം സന്ദർശിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. കളത്തിപ്പറമ്പിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |