തൃശൂർ: കുരുക്കൊഴിവാക്കി അടിപ്പാത നിർമാണം വേഗത്തിലാക്കാമെന്ന നിബന്ധന കാറ്റിൽ പറത്തി കരാറുകാരനും ദേശീയപാത അതോറിറ്റിയും. ടോൾ പിരിവ് നിർത്തിവച്ചത് എങ്ങനെയെങ്കിലും പുനഃസ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് എല്ലാം ശരിയാക്കാമെന്ന് ജില്ലാ കളക്ടർക്ക് ഉറപ്പ് നൽകിയത്. പക്ഷേ, കുരുക്കൊഴിവാക്കാനുള്ള ശ്രമങ്ങൾ വിഫലമായി. അടിപ്പാതയുടെ നിർമ്മാണം വേഗത്തിലാക്കണമെന്ന നിർദ്ദേശവും അവഗണിക്കുകയാണ്. പണികൾ വേഗത്തിൽ നടത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ പോലും ആളില്ല. ടോളിൽ 100 മീറ്ററിൽ കൂടുതൽ വാഹനങ്ങൾ നീണ്ടാൽ തുറന്നുവിടണമെന്ന ഹൈക്കോടതി നിർദ്ദേശവും പാലിക്കപ്പെടുന്നില്ല. അര മണിക്കൂറോളം ടോളിൽ കാത്തു കിടന്നാണ് വീണ്ടും അടിപ്പാതകളുടെ കുരുക്കിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ ദിവസം ആമ്പല്ലൂരിൽ ഒരു മണിക്കൂറിലധികമാണ് വാഹനങ്ങൾ കുരുങ്ങിക്കിടന്നത്.
നിരന്തരം പരാതികളുടെയും നേരിട്ട് ബോദ്ധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിൽ ടോൾ രണ്ടു തവണ നിർത്തിവയ്പ്പിച്ചുവെങ്കിലും സർക്കാരിന്റെ തന്നെ സമ്മർദ്ദം മൂലം തുറന്നു കൊടുക്കേണ്ടി വന്നു. ഭരണകക്ഷിയിലെ സി.പി.ഐ ടോൾ ഒഴിവാക്കിയതിനെ അനുകൂലിച്ചപ്പോൾ സി.പി.എം ആ നിലപാട് കൈക്കൊണ്ടില്ല. ടോൾ വീണ്ടും തുടങ്ങിയാൽ സമരത്തിനിറങ്ങുമെന്ന് പറഞ്ഞ കോൺഗ്രസും പിൻമാറി. അതോടെ ടോൾ പിരിവ് തുടരുകയും കുരുക്ക് പഴയതിലും കൂടുതലായി നിരത്തിൽ നിറയുകയും ചെയ്യുകയാണിപ്പോൾ. ഇടയ്ക്ക് പൊലീസ് നിന്ന് വാഹനങ്ങൾ പല വഴികളിലൂടെ ചിതറിച്ച് വിടുന്നുണ്ടെങ്കിലും കുരുക്കിന് ഒരു കുറവുമില്ല. സർവീസ് റോഡുകളുടെ നിർമാണം പല സ്ഥലങ്ങളിലും ശരിയല്ലാത്തതാണ് കുരുക്ക് കൂടാൻ കാരണം.
ഒരുമിച്ച് പണി തുടങ്ങി കഷ്ടത്തിലാക്കി
അടിപ്പാതകളെ പണികൾ ഒറ്റയടിക്ക് തുടങ്ങിയതാണ് ജനങ്ങളെ കഷ്ടത്തിലാക്കിയത്. എല്ലാ സ്ഥലങ്ങളിലും കൂടുതൽ യന്ത്രങ്ങൾ കൊണ്ടുവന്ന് പണിയാനും ഇതുമൂലം സാധിക്കാതായി. എല്ലാ സ്ഥലങ്ങളിലും പേരിനുമാത്രം യന്ത്രങ്ങൾ ഇറക്കിയാണ് പണികൾ നടത്തുന്നത്. മഴയെത്തുന്നതോടെ പണികൾ വീണ്ടും വൈകും. അതോടെ ദേശീയപാതയിലൂടെയുള്ള യാത്ര ഏറെ ദുരിതത്തിലാകും. ഏതെങ്കിലും രണ്ട് അടിപ്പാതകൾ അതിവേഗം പണികഴിച്ചതിനു ശേഷം മറ്റു അടിപ്പാതകൾ പണിയാൻ നിർദ്ദേശം നൽകിയിരുന്നെങ്കിൽ ഇത്രയും പ്രതിസന്ധി ഉണ്ടാകില്ലായിരുന്നുവെന്ന് ദേശീയപാത അതോറിറ്റിയിലെ ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കി. ഉയർന്ന ഉദ്യോഗസ്ഥർ എടുക്കുന്ന തീരുമാനങ്ങൾക്ക് എതിർ പറയാൻ കഴിയാത്തതിനാൽ തങ്ങൾ എല്ലാവരും പഴി കേൾക്കേണ്ട ഗതികേടിലാണെന്ന് പേര് പുറത്തുപറയാൻ പാടില്ലെന്ന് വ്യക്തമാക്കി ചില ഉദ്യോഗസ്ഥർ പറഞ്ഞു.
ജില്ലാ കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു
തൃശൂർ: ദേശീയപാത 544 മണ്ണുത്തി - ഇടപ്പള്ളി മേഖലയിലെ അടിപ്പാത, മേൽപ്പാലങ്ങളുടെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാലുണ്ടാകുന്ന ഗതാഗതക്കുരുക്ക് സംബന്ധിച്ച് പൊലീസ്, ആർ.ടി.ഒ, ദേശീയപാത അധികൃതർ എന്നിവരിൽ നിന്നും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനും നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനുമായി എല്ലാ ജനപ്രതിനിധികളെയും വിളിച്ചുചേർത്തുകൊണ്ട് അടുത്ത ആഴ്ച യോഗം ചേരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അടിപ്പാത, മേൽപ്പാലങ്ങളുടെ നിർമ്മാണം കഴിയുന്നതു വരെയോ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതുവരെയോ പാലിയേക്കരയിൽ ടോൾ നിർത്തിവയ്ക്കുന്നതുൾപ്പെടെയുള്ള നടപടികൾക്കായി സർക്കാരിലേക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |