കൊല്ലം: ഓയൂർ ഓട്ടുമലയിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക നീക്കം നടത്തി പ്രതികളെ പിടികൂടിയ ഡാൻസാഫ് സംഘം ഡി.ജി.പിയുടെ ബാഡ്ജ് ഒഫ് ഓണർ പുരസ്കാര പട്ടികയിൽ നിന്ന് പുറത്ത്. സിറ്റി പൊലീസിന് ലഭിച്ച ശബ്ദ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളിലൊരാൾ ചാത്തന്നൂർ സ്വദേശിനി അനിതാകുമാരിയാണെന്ന് തിരിച്ചറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ കാർ നമ്പർ ഉപയോഗിച്ച് മൊബൈൽ നമ്പർ തിരിച്ചറിയാനായത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ തമിഴ്നാട് അതിർത്തിയിലെ പുളിയറയിൽ നിന്ന് പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെ അറസ്റ്റ് ചെയ്തത് ഡാൻസാഫ് സംഘമാണ്. ഇതിന് ശേഷമാണ് റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിന് കേസ് കൈമാറിയത്. സിറ്റി പൊലീസിന് കീഴിലെ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ ഉൾപ്പടെയുള്ളവരും ഡാൻസാഫ് സംഘത്തിൽ ഉണ്ടായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയ സമയം മുതൽ കേസിന്റെ പ്രാഥമിക ഘട്ടങ്ങളിലെല്ലാം പ്രതികളിലേക്ക് എത്തുന്നതിന് വിശ്രമമില്ലാതെ പ്രവർത്തിച്ച ഉദ്യോഗസ്ഥരെയാണ് ഒഴിവാക്കിയിരിക്കുന്നത്. 2023 നവംബറിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം ഉണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |