തിരുവനന്തപുരം: സംസ്ഥാനമാകെ കനത്ത മഴ തുടരുകയാണ്. പലയിടത്തും വൻമരങ്ങൾ റോഡിലേക്ക് കടപുഴകി വീണ് നാശനഷ്‌ടങ്ങളുണ്ടായി. തലസ്ഥാനത്ത് പ്രസ്‌ക്ലബിന് മുന്നിലും പേട്ട ഭാഗത്തുമുള്ള മരങ്ങൾ വീണു. നെയ്യാറ്റിൻകര പെരുമ്പഴുതൂരിൽ വീടിന് മുകളിലൂടെ മരം വീണു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാദ്ധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണമെന്ന് റവന്യൂ മന്ത്രിയും മുന്നറിയിപ്പ് നൽകി.
കാലവർഷം ഇന്നുതന്നെ കേരള തീരത്ത് പ്രവേശിച്ചേക്കും എന്നാണ് സൂചന. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്.
ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. ആറ് ദിവസം കനത്ത മഴ തുടരും. കേരളം, കർണാടക , ലക്ഷദ്വീപ് തീരങ്ങളിൽ 27 വരെ മത്സ്യബന്ധനം വിലക്കി. ഇന്ന് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. കാസർകോട് കടൽ തീരത്ത് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള ജലവിനോദങ്ങളും ഖനന പ്രവർത്തനങ്ങളും നിരോധിച്ചു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള മേഖലകളിലെ ട്രക്കിംഗും നിരോധിച്ചിട്ടുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ച തിങ്കളാഴ്ച രാത്രി ഏഴു മുതൽ രാവിലെ ആറു വരെ രാത്രി യാത്രയും നിരോധിച്ചു. ചൊവ്വാഴ്ച വരെയാണ് നിരോധനം. മഴ കനത്താൽ അടിയന്തര സാഹചര്യം നേരിടാൻ ദുരന്തനിവാരണ സേന സജ്ജമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |