SignIn
Kerala Kaumudi Online
Saturday, 26 July 2025 10.07 PM IST

കടൽക്ഷോഭത്തെയും കാലവർഷത്തെയും അതിജീവിക്കാനാവാതെ പാപനാശം കുന്നുകൾ

Increase Font Size Decrease Font Size Print Page
papanasam

വർക്കല: യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംനേടിയ വർക്കല പാപനാശം കുന്നുകൾ കടൽക്ഷോഭത്തെയും കാലവർഷത്തെയും അതിജീവിക്കാനാവാതെ തകർച്ചയുടെ വക്കിൽ. കാലവർഷം ശക്തമായാൽ നോർത്ത്, സൗത്ത് ഭാഗത്തെ കുന്നുകൾ ഇടിഞ്ഞുവീഴാനുള്ള സാഹചര്യം കൂടുതലാണ്. നടപ്പാതയോടു ചേർന്നുള്ള മിക്കയിടങ്ങളും ഏതുനിമിഷവും ഇടിഞ്ഞുവീഴാം. കുന്നിന്റെ ഉൾവശം ദുർബലമാണ്. വെള്ളം ഊർന്നിറങ്ങി വീണ്ടും കുന്നിടിയാൻ സാദ്ധ്യതയേറെയാണ്. പ്രകൃതി ചികിത്സാ കേന്ദ്രത്തോടു ചേർന്ന് പാരാഗ്ലൈഡിംഗ് നടത്തുന്ന ഭാഗത്തെ കുന്നിൽ മുൻപ് വിള്ളൽ സംഭവിച്ചിരുന്നു. പലയിടങ്ങളിലും സുരക്ഷാവേലികൾ തകർന്നിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും പാപനാശം കുന്നുകളുടെ മണ്ണിടിച്ചിൽ മുന്നിൽക്കണ്ട് ജാഗ്രതയെന്നോണം ഹെലിപ്പാടിൽ വാഹനങ്ങൾ കുന്നിന്റെ അഗ്രഭാഗത്തേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് 15മീറ്റർ പിന്നിലായി ബാരിക്കേഡുകൾ റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചു. സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനായി സ്ഥാപിച്ച ഇരിപ്പിടങ്ങളും വാഹനങ്ങളുടെ പാർക്കിംഗും കഴിഞ്ഞ ദിവസം പുനഃക്രമീകരിച്ചു.

കുന്നിടിച്ചിൽ പതിവ്

കാലവർഷം ശക്തമാകുമ്പോൾ മുൻവർഷങ്ങളിലും കുന്നിടിഞ്ഞിരുന്നു. 2013ൽ കുന്ന് വലിയ തോതിൽ ഇടിഞ്ഞു വീണതിനെ തുടർന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ക്ലിഫ് സന്ദർശിക്കുകയും ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ,സെസ്,ജിയോളജി വകുപ്പ് എന്നിവ സംയുക്തമായി അടിയന്തര ഇടപെടലാവശ്യപ്പെട്ട് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭ പദ്ധതിയായി രാജ്യത്തെ ആദ്യ ജിയോപാർക്ക് വർക്കലയിൽ സ്ഥാപിക്കുന്നതിനും 2019ൽ നടപടികൾ സ്വീകരിച്ചിരുന്നു. പ്രോജക്ടിന്റെ ഭാഗമായി പാപനാശം കുന്നുകളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ടെന്നുള്ള പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദപഠനത്തിന് അനുമതി നൽകി. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഇക്കാര്യത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. നോർവീജിയൻ ജിയോടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ നാച്വറൽ ഹസാഡ്സ് ഡയറക്ടർ ഡോമനിക് ലാംഗ് 2022 നവംബറിൽ പാപനാശം സന്ദർശിക്കുകയും കുന്നുകൾ സംരക്ഷിക്കുന്നതിനുളള പദ്ധതികൾ സംസ്ഥാനസർക്കാരുമായി ചർച്ച ചെയ്തിരുന്നു.
കേന്ദ്ര എർത്ത് സയൻസ് സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് വിശദപഠനത്തിനായി കേന്ദ്രസർക്കാർ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന് തുക അനുവദിച്ചു. കർണാടകയിലെ ഉളാൾ,പോണ്ടിച്ചേരി എന്നിവിടങ്ങളിലെ കടൽത്തീരങ്ങൾ സംരക്ഷിച്ച മാതൃകയിൽ പാപനാശം കടൽത്തീരവും കുന്നുകളും സംരക്ഷിക്കാനാണ് ഉദ്ദേശിച്ചിരുന്നത്.

മാലിന്യം ഒഴുക്കുന്നത് കുന്നിടിച്ചിലിന് കാരണമാകുന്നു

കുന്നിൻ മുകളിലെ സ്ഥാപനങ്ങളിൽ നിന്നുള്ള സെപ്‌റ്റിക്‌ മാലിന്യം ഉൾപ്പെടെയുള്ളവ കുന്നിലെ നടപ്പാതയ്ക്ക് അടിയിലൂടെ പൈപ്പുകൾ സ്ഥാപിച്ച് ഒഴുക്കിവിടുന്നത് കാലങ്ങളായി കുന്നിടിയാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നു. എന്നാൽ ശക്തമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും നാളിതുവരെ ഉണ്ടായിട്ടില്ല.

സംരക്ഷിക്കണം

തിരുവമ്പാടി മുതൽ ആലിയിറക്കം വരെയുള്ള പാപനാശം ക്ലിഫിന്റെ മിക്ക ഭാഗങ്ങളും ശ്രീയേറ്റ്,മാന്തറ,വെറ്റക്കട ഭാഗത്തെ കുന്നുകളും അപകടഭീഷണിയിലാണ്. പാപനാശം കുന്നുകൾ കയർ ഭൂവസ്ത്രം ഉപയോഗിച്ചോ മറ്റു പ്രകൃതിദത്ത സംവിധാനങ്ങളോ ഏർപ്പെടുത്തി സംരക്ഷിക്കണമെന്നാണ് പ്രകൃതി സ്നേഹികളുടെ ആവശ്യം.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.