തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്. കൊവിഡ് കേസുകൾ വർദ്ധിക്കാതിരിക്കാൻ പ്രത്യേക മാർഗനിർദേശം വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. പനിയുമായി ചികിത്സ തേടുന്നവർക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നും രോഗം ഗുരുതരമാകാൻ സാദ്ധ്യതയുള്ളവർക്ക് മാസ്ക് നിർബന്ധമാണെന്നും മാർഗനിർദേശത്തിൽ പറയുന്നു. ലക്ഷണങ്ങളോടെ ആശുപത്രിയിൽ എത്തുന്നവർക്ക് ആന്റിജൻ ടെസ്റ്റ് ചെയ്യണം. ഫലം നെഗറ്റീവാണെങ്കിൽ ആർടിപിസിആർ പരിശോധന നടത്തണം. കൊവിഡ് രോഗികളെ ആശുപത്രികളിൽ പ്രത്യേക വാർഡിൽ പാർപ്പിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഇതിനിടെ രാജ്യത്താകെയുള്ള കൊവിഡ് കേസുകൾ 4026 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 65 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ 19 പേർ രോഗമുക്തരായി. കേരളത്തിലെ ആക്ടീവ് കേസുകൾ 1416 ആണ്. കേരളത്തിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗുരുതര ന്യുമോണിയ ബാധിതനായിരുന്ന 80കാരനാണ് മരിച്ചത്. നിലവിൽ രാജ്യത്തെ കൊവിഡ് കേസുകളിൽ 35ശതമാനവും കേരളത്തിലാണ്.
അതേസമയം, കേരളം കൃത്യമായി കൊവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നത് കൊണ്ടാണ് എണ്ണം വർദ്ധിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിലവിൽ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യാപന ശേഷി കൂടുതലാണെങ്കിലും രോഗതീവ്രത കുറവാണെന്നും മന്ത്രി വ്യക്തമാക്കി. മറ്റു രോഗങ്ങളുള്ളവർ പൊതുസ്ഥലത്ത് മാസ്ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദർനം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |