മലപ്പുറം: ജില്ലയിൽ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 14 മുങ്ങിമരണങ്ങളെന്ന് അഗ്നിരക്ഷാ സേനയുടെ കണക്കുകൾ. ഏറ്റവും കൂടുതൽ മുങ്ങിമരണം റിപ്പോർട്ട് ചെയ്തത് മഞ്ചേരി ഫയർ സ്റ്റേഷന് കീഴിലാണ്, നാല് എണ്ണം. നിലമ്പൂർ, പെരിന്തൽമണ്ണ, താനൂർ, തിരുവാലി, പൊന്നാനി ഫയർ സ്റ്റേഷനുകളിൽ ഓരോ മുങ്ങിമരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തിരൂർ ഫയർ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തത് മൂന്ന് മുങ്ങിമരണങ്ങളാണ്. മലപ്പുറത്ത് രണ്ട് മുങ്ങിമരണങ്ങളും റിപ്പോർട്ട് ചെയ്തു. അഗ്നിരക്ഷാ സേനയുടെ കണക്കിൽപ്പെടാത്ത മുങ്ങിമരണങ്ങളുടെ കൂടി കണക്കെടുത്താൽ മരണസംഖ്യ ഇനിയും ഉയരും. കഴിഞ്ഞ വർഷം ജില്ലയിൽ 75 മുങ്ങിമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2024, 2023, 2022 വർഷങ്ങളിൽ മരണസംഖ്യ യഥാക്രമം 117, 120, 84 എന്നിങ്ങനെയായിരുന്നു. അതിസാഹസികതയും ഒഴുക്കിന്റെ ശക്തിയറിയാതെ വെള്ളത്തിലിറങ്ങുന്നതും പലപ്പോഴും മരണത്തിന് കാരണമാവാറുണ്ട്. നാട്ടിൻപുറത്തെ ചെറിയ ജലാശയങ്ങളിൽ നീന്തൽ പഠിച്ച് വലിയ കുളങ്ങളിലും പുഴകളിലുമെത്തി അപകടം സംഭവിക്കുന്നവരുമുണ്ട്. മദ്യപിച്ച് ജലാശയത്തിൽ ഇറങ്ങുന്നതും മുങ്ങിമരണങ്ങൾക്ക് പ്രധാന കാരണമാണ്.
ജലാശയ അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ അഗ്നിരക്ഷോ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജില്ലയിൽ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടാതെ, സിവിൽ ഡിഫൻസുമായി സഹകരിച്ച് 'മിടിപ്പ്' എന്ന പേരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനവും നൽകുന്നുണ്ട്.
ഫയർസ്റ്റേഷൻ മുങ്ങിമരണം
മഞ്ചേരി- 4
തിരൂർ- 3
മലപ്പുറം- 2
നിലമ്പൂർ- 1
പൊന്നാനി-1
പെരിന്തൽമണ്ണ- 1
താനൂർ- 1
തിരുവാലി- 1
മഴ ശക്തമാവാൻ സാദ്ധ്യതയുള്ള ദിവസങ്ങളാണ് വരാനിരിക്കുന്നതെന്ന് മനസിലാക്കി ജനങ്ങൾ ജാഗ്രത പുലർത്തണം. കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും ഇവ അവഗണിക്കുന്നവർ ജലാശയ അപകടങ്ങളിൽ പെടാറുണ്ട്. അതോടൊപ്പം, നീന്തൽ അറിയാത്തവരും സുഹൃത്തുക്കൾ നീന്തുന്നത് കാണുമ്പോൾ ജലാശയത്തിലേക്ക് എടുത്ത് ചാടുന്നത് അപകടം വിളിച്ച് വരുത്തുകയാണ്.
ഇ.കെ.അബ്ദുൾ സലീം, സ്റ്റേഷൻ ഓഫീസർ, ഫയർ ആൻഡ് റെസ്‌ക്യൂ മലപ്പുറം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |