വാഷിംഗ്‌ടൺ: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ വിദേശപര്യടന പ്രതിനിധിസംഘം യുഎസിൽ എത്തിയപ്പോൾ നടത്തിയ സംവാദ പരിപാടിയിൽ തരൂരിനോട് ചോദ്യം ചോദിച്ച് അദ്ദേഹത്തിന്റെ മകൻ. വാഷിംഗ്‌ടൺ പോസ്റ്റ് പത്രത്തിന്റെ പ്രതിനിധിയായാണ് ഇഷാൻ തരൂർ എത്തിയത്. അച്ഛനും മകനും തമ്മിലുള്ള സംസാരം സദസിൽ ആകെ ചിരി പടർത്തി.
പത്രത്തിലെ ഗ്ലോബൽ അഫേഴ്‌സ് കോളമിസ്റ്റായ ഇഷാൻ ചോദ്യം ചെയ്യാൻ എഴുന്നേറ്റപ്പോൾ തന്നെ ഇത് അനുവദിക്കരുത്, എന്റെ മകനാണ് എന്നാണ് തരൂർ പറഞ്ഞത്. അച്ഛൻ അടുത്ത ദൗത്യത്തിന് തിരിക്കും മുമ്പ് ഒന്നുകണ്ട് ഹായ് പറയാൻ വന്നതാണെന്നാണ് ഇഷാൻ തമാശയായി പറഞ്ഞത്. പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാനുള്ള പങ്കിന്റെ തെളിവുകൾ വിദേശസർക്കാരുകൾ അന്വേഷിച്ചോ എന്നായിരുന്നു ഇഷാന്റെ ചോദ്യം. സുവ്യക്തമായ കാരണമില്ലാതെ ഇന്ത്യ സൈനിക നടപടി സ്വീകരിക്കില്ലെന്നാണ് തരൂർ നൽകിയ മറുപടി. തെളിവുകൾ ആരും ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മേയ് 24ന് ആരംഭിച്ച യാത്രയിൽ പനാമ, ഗയാന, കൊളംബിയ, ബ്രസീൽ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വാഷിംഗ്‌ടണിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |