തിരുവനന്തപുരം : ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിന്റെ ശസ്ത്രക്രിയകൾ ഇന്നു മുതൽ നിലയ്ക്കും. മൂന്നു ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന 15
ശസ്ത്രക്രിയകളും മാറ്റി. രോഗികളെ ഇക്കാര്യം അറിയിച്ചു.
ഉപകരണങ്ങളുടെ ക്ഷാമം കാരണം നിശ്ചയിച്ച പ്രകാരം ശസ്ത്രക്രിയ നടക്കില്ലെന്നും എപ്പോൾ ശരിയാകുമെന്ന് പറയാനാകില്ലെന്നുമാണ് ആശുപത്രിയിൽ നിന്ന് രോഗികൾക്ക് നൽകുന്ന അറിയിപ്പ്. അടിയന്തര ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചിരുന്ന രോഗികളെ ഡിസ്ചാർജ് ചെയ്തു തുടങ്ങി. കമ്പനികളോട് പലവട്ടം ഡോക്ടർമാർ ആവശ്യപ്പെട്ടെങ്കിലും ഉപകരണങ്ങൾ വിതരണം ചെയ്യില്ലെന്ന് ഉറപ്പായതോടെയാണിത്.
2023ന് ശേഷം ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളുമായി ശ്രീചിത്ര കരാർ പുതുക്കിയിട്ടില്ല. പഴയ നിരക്കിലാണ് ഇതുവരെ ശസ്ത്രക്രിയാ സാമഗ്രികൾ നൽകിയിരുന്നത്. വിദേശ നിർമിത സാമഗ്രികൾക്ക് വില വർദ്ധിച്ചതോടെയാണ് പഴയ നിരക്കിൽ നൽകാനാകില്ലെന്ന് കമ്പനികൾ നിലപാടെടുത്തത്. കേന്ദ്രസർക്കാർ നിർദ്ദേശമനുസരിച്ച ജെം പോർട്ടൽ വഴി മാത്രമേ ശസ്ത്രക്രിയയ്ക്കുള്ള സാമഗ്രികൾ വാങ്ങാവൂയെന്ന നിലപാട് തുടർന്നാൽ ഇന്റർവെൻഷണൽ റേഡിയോളജിയ്ക്ക് ആവശ്യമായ വിദേശ നിർമ്മിത ഉപകരണങ്ങൾ കിട്ടാതെ വരും.
സ്ഥിതി രൂക്ഷമായതോടെ ഡയറക്ടർ സഞ്ജയ് ബിഹാരി ഇന്ന് വകുപ്പ് മേധാവികളുടെ യോഗം വിളിച്ചതായി അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും ആശുപത്രി അധികൃതർ നിഷേധിച്ചു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡയറക്ടർ ഇന്ന് എത്താനാണ് സാദ്ധ്യത.
3 വയസുകാരിയെ
വിട്ടയച്ചു!
ബ്രെയിൻ അനൂറിസം ബാധിച്ച് ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചിരുന്ന മൂന്നു വയസുകാരിയെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തു. കമ്പനികളോട് നിരന്തരം ആവശ്യപ്പെട്ടിട്ടും ഉപകരണങ്ങൾ കിട്ടാതെ വന്നതോടെയാണിത്. നിസഹായരായ ഡോക്ടർമാർ രക്ഷിതാക്കളോട് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ഉടൻ ശസ്ത്രക്രിയ നടത്തണമെന്ന് നിർദ്ദേശിച്ചു. ഇതിന് ആറിരട്ടി വരെ അധിക ചെലവാകും. വർക്കല സ്വദേശിയായ ക്യാൻസർ രോഗിക്ക് പിത്താശയ സംബന്ധമായ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം മാറ്റി വച്ചു. ഇതോടെ, 23000 രൂപയ്ക്ക് ശ്രീചിത്രയിൽ നടക്കേണ്ട ശസ്ത്രക്രിയയുടെ ചെലവ് ഒന്നര ലക്ഷമായി.
ശസ്ത്രക്രിയ മുടങ്ങുന്നതോടെ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിലെ രണ്ട് കാത്ത് ലാബുകൾ നിശ്ചലമാകും. സൂചി ഉപയോഗിച്ച് കുത്തിയെടുത്ത് പരിശോധനയ്ക്കുള്ള നടപടികൾ മാത്രമാകും നടക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |