കൊച്ചി: ക്ഷേത്രപരിസരങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന നിയമം കർഷശനമായി നടപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനും ദേവസ്വം ബോർഡുകൾക്കും ഹൈക്കോടതിയുടെ നോട്ടീസ്. ദേവസ്വംബോർഡുകളുടെ നിയന്ത്രണത്തിലല്ലാത്ത ക്ഷേത്രങ്ങൾക്കും മതസ്ഥാപന ദുരുപയോഗം തടയൽ നിയമം ബാധകമാക്കണമെന്ന കൊച്ചി സ്വദേശി എൻ. പ്രകാശ് സമർപ്പിച്ച ഹർജിയിലാണ് നടപടി. വിഷയത്തിൽ മൂന്നാഴ്ചയ്കകം മറുപടി നൽകാനാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ,ജസ്റ്റിസ് എസ്. മുരളികൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ചിന്റെ നിർദ്ദേശം.
ആറ്റിങ്ങൽ ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏപ്രിൽ 7ന് 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' നാടകം അവതരിപ്പിച്ചതും 11ന് അലോഷി എന്ന ഗായകൻ വിപ്ലവഗാനങ്ങൾ പാടിയതും കോഴിക്കോട് തളി ക്ഷേത്രത്തിലെ മണ്ഡപത്തിൽ ഏപ്രിൽ 27ന് നടന്ന വിവാഹത്തിനിടെ എസ്.എഫ്.ഐയ്ക്ക് മുദ്രാവാക്യം വിളിച്ചതും ഹർജിയിൽ ചൂണ്ടിക്കാട്ടി. കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിൽ വിപ്ലവഗാനം പാടിയതുമായി ബന്ധപ്പെട്ട് ഏപ്രിൽ 3ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് എല്ലായിടത്തും ബാധകമാണെന്ന് കോടതി വാക്കാൽ പറഞ്ഞു. തുടർന്ന് എതിർകക്ഷികളുടെ വിശദീകരണം തേടുകയായിരുന്നു. ക്ഷേത്രങ്ങളും അനുബന്ധ സ്ഥാപനങ്ങളും രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കരുത്. നിയമം ലംഘിക്കുന്നവർക്കെതിരെ ദേവസ്വം ബോർഡുകൾ കർശന നടപടിയെടുക്കണം. ഇതു സംബന്ധിച്ച് ദേവസ്വം കമ്മിഷണർ സർക്കുലറിറക്കണം തുടങ്ങിയ നിർദ്ദേശങ്ങളായിരുന്നു ഇടക്കാല ഉത്തരവിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |