കോഴിക്കോട്: തീരങ്ങളിൽ ഇനി വിശ്രമക്കാലം. മൺസൂൺകാല ട്രോളിംഗ് നിരോധനത്തിന് ഇന്നലെ അർദ്ധരാത്രിയോടെ തുടക്കമായി. യന്ത്രവത്കൃത യാനങ്ങൾക്ക് ഇന്നു മുതൽ 52 ദിവസം കടലിൽ വിലക്കാണ്. കനത്ത മഴ കാരണം കടലിൽ പോകാൻ വിലക്ക് ഏർപ്പെടുത്തിയതും കൊച്ചിയിൽ കപ്പൽ മുങ്ങിയതിനെത്തുടർന്ന് രാസവസ്തുക്കൾ ജലത്തിൽ കലർന്നെന്ന ആശങ്കയും മൂലം ട്രോളിംഗ് നിരോധനത്തിന് പത്തുദിവസം മുൻപേ തന്നെ മത്സ്യബന്ധന ബോട്ടുകളെല്ലാം കരപറ്റിയിരുന്നു. ഇതര സംസ്ഥാന ബോട്ടുകളും തൊഴിലാളികളും നാട്ടിലേക്ക് മടങ്ങി. ജില്ലയിലെ ചോമ്പാൽ, കൊയിലാണ്ടി, പുതിയാപ്പ, വെള്ളയിൽ, ബേപ്പൂർ മത്സ്യബന്ധന തുറമുഖങ്ങൾ അടച്ചു.
നിയമം തെറ്റിച്ചാൽ നടപടി
സാധാരണ വള്ളങ്ങളും ഇൻബോർഡ് വള്ളങ്ങളും ഉപയോഗിച്ചുള്ള പരമ്പരാഗത മത്സ്യബന്ധനം നടത്താം. എന്നാൽ, ഇൻബോർഡ് വള്ളങ്ങൾ ഒരു കാരിയർ വള്ളം മാത്രം ഉപയോഗിക്കണം. രണ്ടു ചെറുവള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർ ട്രോളിംഗും നിയമവിരുദ്ധമായ മത്സ്യബന്ധന രീതികളും പാടില്ല. യന്ത്രവത്കൃതബോട്ടുകൾ കടലിൽ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. നിരോധനം അവസാനിക്കുന്ന ജൂലൈ 31 അർധരാത്രി 12ന് ശേഷം മാത്രമേ മത്സ്യബന്ധനത്തിന് പുറപ്പെടാവൂ. ട്രോളിംഗ് നിരോധന കാലത്ത് ബോട്ടുകൾക്ക് ഡീസൽ നൽകുന്നതും വിലക്കുണ്ട്. രക്ഷാദൗത്യങ്ങൾക്കായി ഫിഷറീസ്, പോർട്ട്, നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടെ സംയുക്ത സംഘങ്ങൾ സജ്ജമായി. കടൽ പട്രോളിംഗിനും കടൽ സുരക്ഷാ പ്രവർത്തനങ്ങൾക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് ആരംഭിച്ചിട്ടുണ്ട് (04952 414074, 04952992194, 9496007052). കടൽ സുരക്ഷാ പ്രവർത്തനങ്ങൾക്കായി ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി എന്നിവ കേന്ദ്രീകരിച്ച് മൂന്ന് ബോട്ടുകൾ നിരീക്ഷണത്തിനുണ്ടാകും.
ട്രോളിംഗ്: കടൽ പട്രോളിംഗ് നടത്തി, പിഴയിട്ടു
കോഴിക്കോട്: ട്രോളിംഗ് നിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുന്നൊരുക്കങ്ങൾ, കടൽ പ്രക്ഷുബ്ദമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ ഏർപ്പെടുത്തിയ സുരക്ഷ മുൻകരുതലുകൾ എന്നിവ നിരീക്ഷിക്കുന്നതിന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിൻ്റെ നേതൃത്വത്തിൽ പുതിയാപ്പ ഹാർബർ കേന്ദ്രീകരിച്ച് കടൽ പട്രോളിംഗ് നടത്തി.മത്സ്യബന്ധന യാനങ്ങളുടെ പരിശോധനയിൽ, രജിസ്ട്രേഷൻ നമ്പറും സ്പെഷ്യൽ പെർമിറ്റും ഇല്ലാതെ മത്സ്യബന്ധനം നടത്തിയ കൊമ്പൻ എന്ന മത്സ്യബന്ധന ബോട്ട് കസ്റ്റഡിയിലെടുക്കുകയും രണ്ടരലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി അനീഷ്, അസി. ഫിഷറീസ് ഡയറക്ടർ സുനീർ വി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പി.കെ ആതിര എന്നിവർ ഉൾപ്പെട്ട സംഘമാണ് പട്രോളിംഗ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |