കിളിമാനൂർ: മാസ്ക്ക് വിപണി വീണ്ടും സജീവമാകുന്നു. ഒരു ഇടവേളയ്ക്കു ശേഷം കൊവിഡ് കേസുകൾ ഉയർന്നതോടെയാണ് മാസ്ക് വാങ്ങുന്നവരുടെ എണ്ണവും വർദ്ധിച്ചത്. ഇതോടെ മാസ്‌ക്കുകൾക്ക് വ്യാപാരികൾ വിലയും കൂട്ടി. രണ്ടും മൂന്നും രൂപയ്ക്ക് ലഭിച്ചിരുന്ന സാധാരണ മാസ്‌കിനിപ്പോൾ 5രൂപയാണ് ഈടാക്കുന്നത്. സാധാരണ മാസ്കുകളേക്കാൾ സുരക്ഷിതവും കഴുകി ഉപയോഗിക്കാൻ കഴിയുന്നതുമായ എൻ-95 ഇനത്തിൽപ്പെട്ട മാസ്കിന് 20 രൂപവരെയാണ് ഈടാക്കുന്നത്.
തുണയായി ഓൺലൈൻ:
കൊവിഡ് വ്യാപനം കണക്കിലെടുത്ത് മാസ്കിനും സാനിറ്റൈസറിനും ആവശ്യക്കാരേറിയതോടെ ഇവ കൂടുതൽ സ്റ്റോക്ക് ചെയ്ത് വിലകൂട്ടി വിപണി കീഴടക്കാനാണ് വ്യാപാരികളുടെ നീക്കം.എന്നാൽ, ഓൺലൈനുകളിൽ ഇതിലും വിലക്കുറവിൽ പായ്ക്കറ്റ് കണക്കിന് ലഭിക്കുമെന്നതിനാൽ പലരും ഓൺലൈൻ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കാൻ തുടങ്ങിയിട്ടുണ്ട്.
സർക്കാർ ഉടമസ്ഥതയിലുള്ള ഡ്രഗ് ബാങ്കുകളിൽ സാധാരണ 100 എണ്ണം വരുന്ന മാസ്ക് പായ്ക്കറ്റിന് 140 രൂപയാണ് വില. എൻ95 മാസ്ക്കിന്റെ പത്തെണ്ണമടങ്ങിയ പായ്ക്കറ്റ് 60 രൂപയ്ക്കും ലഭ്യമാണ്.
രോഗപ്രതിരോധ നടപടികൾ ശക്തം
സർക്കാർ ആശുപത്രികളിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ആശുപത്രിയിലേക്ക് പ്രവേശിക്കണമെങ്കിൽ മാസ്ക്ക് നിർബന്ധമാക്കിയിട്ടുണ്ട്. രോഗികൾക്കൊപ്പമുള്ള കൂട്ടിരിപ്പുകാരുടെ എണ്ണവും നിയന്ത്രണവിധേയമായി ചുരുക്കി. പനി,ചുമ പോലെ രോഗലക്ഷണങ്ങളുള്ളവരെ രോഗിക്ക് കൂട്ടിരിക്കാൻ അനുവദിക്കില്ല. രോഗലക്ഷണങ്ങളുള്ളവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. ആന്റിജൻ പരിശോധനാഫലം നെഗറ്റീവാണെങ്കിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തും.
ശീലങ്ങൾ മറക്കണ്ട
സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകണം
സാനിറ്റൈസർ ഉപയോഗിക്കുക
പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിലും മാസ്ക് ധരിക്കുക
നിശ്ചിത അകലം പാലിച്ച് ഇടപഴകുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |