വെഞ്ഞാറമൂട്: തട്ടുകടകളിൽ ദോശയ്ക്കൊപ്പമുള്ള ഓംലെറ്റിന് ക്ഷാമമേറുന്നു. മുട്ടയ്ക്ക് ക്ഷാമം നേരിട്ടതോടെയാണ് ഈ അവസ്ഥ. മുട്ടയുടെ വിലയും ഉയർന്നു. തമിഴ്നാട്ടിൽ നിന്നുള്ള മുട്ടയുടെ വരവ് കുറഞ്ഞതും സ്‌കൂൾ സീസണായതും മുട്ടയ്ക്ക് ക്ഷാമം നേരിടാനും വില കൂടാനും കാരണമായതായി വ്യാപാരികൾ പറയുന്നു. ചില്ലറ വിപണിയിൽ വില 1 രൂപയായി. നാടൻ കോഴിമുട്ടയ്ക്ക് 9 മുതൽ10രൂപ വരെയാണ് വില. താറാവ് മുട്ട 12-13 രൂപ വരെയായി. ഈ വിലയ്ക്കും നാടൻ താറാവ് മുട്ടകൾ ആവശ്യത്തിന് കിട്ടാനില്ലെന്ന് വ്യാപാരികൾ പറയുന്നു. വീടുകളിലെ കോഴിവളർത്തൽ ഗണ്യമായി കുറയുന്നതിനാൽ വില കുറയാനുള്ള സാദ്ധ്യതയും വ്യാപാരികൾ കാണുന്നില്ല. തമിഴ്നാട്ടിലെ നാമകല്ലിൽ നിന്നാണ് ജില്ലയിലേക്കുള്ള കോഴിമുട്ട ഏറെയും എത്തുന്നത്. കർണാടക,ആന്ധ്ര എന്നിവിടങ്ങളിൽനിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മുട്ട എത്തിക്കുന്നുണ്ട്. വീട്ടമ്മമാർ കോഴി വളർത്തൽ ആരംഭിച്ചെങ്കിലും മുട്ട ശേഖരിച്ച് വിപണനം ചെയ്യുന്നതിന് സർക്കാർ തലത്തിൽ സംവിധാനമില്ലാത്തതും മുട്ട കൂടുതലുണ്ടെങ്കിൽ പ്രാദേശിക വിപണികളിൽ വിറ്റുതീർക്കാനാവുന്നില്ലെന്നതും വലിയ പരാജയമാണ്. കൂടാതെ കോഴിത്തീറ്റവില കൂടിയതും കർഷകരെ പിന്നോട്ടടിക്കുന്നു.
വിലകൂട്ടാൻ മടിക്കുന്നു
മുട്ടവില ഉയർന്നതോടെ ഹോട്ടലുകാരും തട്ടുകട ഉടമകളും നട്ടംതിരിയുകയാണ്. മിക്ക തട്ടുകടകളുടെയും പ്രധാന വരുമാനം വൈകുന്നേരങ്ങളിലെ ഓംലെറ്റ്,ബുൾസ്ഐ കച്ചവടമാണ്. പെട്ടെന്ന് വിലകൂട്ടിയാൽ ഉപഭോക്താക്കൾ കുറയുമെന്നതിനാൽ വിലകൂട്ടാൻ പലരും മടിക്കുന്നു. ഹോട്ടലുകളിൽ മുട്ടറോസ്റ്റിന് 2 മുതൽ 5രൂപ വരെ വർദ്ധിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |