തിരുവനന്തപുരം: മാല മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവതി ആർ.ബിന്ദുവിനെ (39) പേരൂർക്കട സ്റ്റേഷനിൽ 21 മണിക്കൂർ കസ്റ്റഡിയിൽ പീഡിപ്പിച്ച സംഭവത്തിൽ, സ്റ്റേഷനിലെ എല്ലാ പൊലീസുകാരുടെയും മൊഴിയെടുത്തു. പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തിൽ മൂന്ന് ദിവസം കൊണ്ടാണ് മൊഴിയെടുത്തത്. സസ്‌പെൻഷനിലായ എസ്.ഐ എസ്.ജി.പ്രസാദ്,ഗ്രേഡ് എ.എസ്.ഐ പ്രസന്നകുമാർ എന്നിവരുടെയും മൊഴിയെടുത്തു. ബിന്ദുവിനെ അപഹസിച്ചിട്ടില്ലെന്നും രണ്ടരപ്പവന്റെ മാല മോഷണം പോയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യംചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമാണ് മൊഴി. മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്തുന്നതിന് പരാതിക്കാരുടെ മൊഴിയും രേഖപ്പെടുത്തും. ബിന്ദുവിനെ സെല്ലിന് മുന്നിലും സ്റ്റേഷൻഹാളിലും പേപ്പർ വിരിച്ച് തറയിലിരുത്തിയെന്നും കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ മൂത്രപ്പുരയിലെ ബക്കറ്റിൽ നിന്നെടുത്ത് കുടിക്കാൻ പൊലീസുകാർ പറഞ്ഞെന്നുമാണ് ബിന്ദുവിന്റെ മൊഴി. സ്റ്റേഷനിലെ സി.സി ടിവി ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ബിന്ദുവിനെതിരെ വ്യാജ മോഷണ പരാതിയുണ്ടാവാനുള്ള സാഹചര്യം, സ്റ്റേഷനിൽ നേരിട്ട പീഡനങ്ങൾ, പൊലീസ് നടപടികളിലെ വീഴ്ചകൾ എന്നിവയും അന്വേഷിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |