
തൃശൂർ: അനധികൃത മരുന്നുകളുടെ വില്പനയുമായി ബന്ധപ്പെട്ട് ഡ്രഗ്‌സ് കൺട്രോൾ വിഭാഗവും തൃശൂർ സിറ്റി പൊലീസും ജില്ലയിലെ മെഡിക്കൽ ഷോപ്പുകളിൽ നടത്തിയ സംയുക്ത പരിശോധനയിൽ അഞ്ച് ഷോപ്പുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. 22 കടകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും രണ്ട് ഷോപ്പുകൾക്ക് താക്കീത് നൽകുകയും ചെയ്തു.
ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ ഷെഡ്യൂൾ എച്ച്, എച്ച് വൺ കാറ്റഗറിയിൽപ്പെട്ട മരുന്നുകൾ വിൽക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് കളക്ടർ അദ്ധ്യക്ഷനായ ജില്ലാ നാർക്കോട്ടിക്ക് കോർഡിനേഷൻ കമ്മിറ്റി ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നിർദ്ദേശാനുസരണമാണ് പരിശോധന. ജില്ലാ അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ ശശിയുടെ നേതൃത്വത്തിൽ ഡ്രഗ് ഇൻസ്‌പെക്ടർമാരായ ഗ്‌ളാഡിസ്, ജിഷ, ധന്യ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |