കിളിമാനൂർ: വേനൽ മാറി മഴ വന്നതോടെ വാമനപുരം നദിയിലെ താത്കാലിക തടയണയും ഒലിച്ചുപോയി. ഓരോ വേനൽക്കാലത്തും കൊടുംവരൾച്ച എത്തുമ്പോഴാണ് അധികൃതർ ആറ്റിലും തോടുകളിലും തടയണ നിർമ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. വേനൽ മാറി മഴയാകുന്നതോടെ ഈ താത്കാലിക തടയണ ഒഴുക്കിൽ പോകും. വാമനപുരം ആറ്,ചിറ്റാർ എന്നിവിടങ്ങളിൽ സ്ഥിരമായി തടയണ നിർമ്മിക്കുമെന്നും അതുവഴി വേനൽക്കാലത്തെ ജലക്ഷാമം ഒഴിവാക്കാമെന്നും അധികൃതർ ഓരോ തവണയും ആവർത്തിക്കുമെന്നല്ലാതെ ഇതുവരെ ഫലത്തിൽ വന്നിട്ടില്ല. പ്രദേശത്തെ മുഴുവൻ കുടിവെള്ള പദ്ധതികളും വാമനപുരം ആറിനെയും ചിറ്റാറിനെയും ആശ്രയിച്ചാണ് സ്ഥിതിചെയ്യുന്നത്. മഴക്കാലത്ത് സമൃദ്ധമായി നിറഞ്ഞൊഴുകുന്ന ഈ പുഴകളിലെ ജലം തടയണകളോ മറ്റോ ഇല്ലാത്തതിനാൽ ഒഴുകിപോകുന്നതും പതിവാണ്. വേനൽക്കാലങ്ങളിൽ ചാക്കുകളിൽ മണൽ നിറച്ചും മുളങ്കമ്പ് കൊണ്ടുമൊക്കെ താത്കാലിക തടയണകൾ നിർമ്മിക്കുമെങ്കിലും ഇതെല്ലാം മഴക്കാലത്ത് കുത്തിയൊലിച്ച് പോകുന്നു.
പരിഹാരം കാണണം
വർഷം തോറും ഇതിനായി ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്.ഇതിന് പകരമായി സ്ഥിരം തടയണകൾ നിർമ്മിക്കണമെന്നും ഓരോ വേനൽക്കാലത്തെ ജലക്ഷാമത്തിനും പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
കുടിവെള്ള പദ്ധതികൾ സ്ഥിതി ചെയ്യുന്നത് ചിറ്റാറിലും വാമനപുരം നദിയിലും
തടയണകൾ നിർമ്മിച്ചാൽ കുടിവെള്ള പദ്ധതികൾ വഴി ജലവിതരണം തടസപ്പെടുത്താതെ വിതരണം ചെയ്യാം
സമീപ പ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും നീർത്തടങ്ങളിലും ജലസമൃദ്ധിയുണ്ടാക്കാം
ജലവിതരണം
നടത്താനാവില്ല
വാമനപുരം നദിയെ ആശ്രയിച്ച് ആനാക്കുടി,കാരേറ്റ്,കിളിമാനൂർ,നഗരൂർ,അയിലം,വക്കം,അഞ്ചുതെങ്ങ്, കടയ്ക്കാവൂർ,ആറ്റിങ്ങൽ,കട്ടപ്പറമ്പ്,കിഴുവിലം തുടങ്ങിയ കുടിവെള്ള പദ്ധതികളാണ് നിലവിലുള്ളത്. വാമനപുരം നദിയിലും ചിറ്റാറിലും വേണ്ടത്ര തടയണകൾ നിർമ്മിച്ചിട്ടില്ല.ഇതുകാരണം വേനൽക്കാലത്ത് വെള്ളം സംഭരിച്ച് നിറുത്തി ജലവിതരണം നടത്താൻ കഴിയാത്ത അവസ്ഥയാണ്.
തടയണ നിർമ്മിക്കണം
കരമന,അരുവിക്കര,നെയ്യാർ നദികളിൽ ഒരു ഡാം വീതമെങ്കിലും ഉള്ളപ്പോൾ ചിറയിൻകീഴ്,വർക്കല,നെടുമങ്ങാട് താലൂക്കുകൾ വെള്ളത്തിനായി ആശ്രയിക്കുന്ന വാമനപുരം നദിയിൽ ഒരു മിനി ഡാം പോലുമില്ല. ഒരു തടയണയെങ്കിലും നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |