കോട്ടയം : കനത്തമഴയിൽ ഓണക്കാലം ലക്ഷ്യമിട്ട് നട്ടതൊക്കെ വെള്ളത്തിലായി. മഴ പൂർണമായി പ്രയോജനപ്പെടുത്തി കൃഷി ഇറക്കേണ്ടിയിരുന്ന സമയമായിരുന്നെങ്കിലും നേരത്തെയെത്തിയ കാലവർഷവും കാറ്റും പ്രതീക്ഷകൾ തെറ്റിച്ചു.
പാവൽ, പടവലം, പയർ തുടങ്ങി പന്തൽ കൃഷികൾക്കായി വിത്ത് പാകി മുളപ്പിച്ചപ്പോഴേക്കും മഴ കനത്തു. ഇതോടെ വിത്തഴുകി നഷ്ടം വരുന്നതിനും കാരണമായി. ശേഷിച്ച തൈകൾ പാകപ്പെടുത്തി നട്ടു പിടിപ്പിക്കാനുള്ള ശ്രമത്തിലാണ് കർഷകർ. കുറവിലങ്ങാട്, കുടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പാമ്പാടി മേഖലകളിലാണ് പച്ചക്കറി ഉത്പാദനം കൂടുതൽ. ഉയർന്ന പരിപാലന ചെലവ് കീടബാധ, വിലയിടിവ് എന്നിവ കാരണം കൃഷി മുന്നോട്ട് കൊണ്ടു പോകാൻ പ്രയാസം നേരിടുമ്പോഴാണ് കനത്ത മഴയും തിരിച്ചടിയാകുന്നത്. ഓണക്കാലമാകുമ്പോൾ മറുനാടന്റെ വരവ് വിലയിടിവിനും കാരണമാകും.
വളർച്ചക്കുറവ്, ചീയൽ രോഗം എന്നിവയും ബാധിച്ചിട്ടുണ്ട്.
കാറ്റ് കശക്കിയെറിഞ്ഞു, നഷ്ടം കുലച്ചു
സെപ്തംബർ ആദ്യവാരമാണ് ഓണം. ഇതിനു മുൻപ് പച്ചക്കറി വിളവെടുപ്പിന് പാകമാകണം. കാലാവസ്ഥാ വ്യതിയാനം, വളം, കീടനാശിനികൾ എന്നിവയുടെ വില വർദ്ധന, കൂലിവർദ്ധന, ഉത്പന്നങ്ങൾക്ക് ന്യായ വില ലഭിക്കാത്തത് തുടങ്ങി കർഷകർ നിരവധി പ്രതിസന്ധികളാണ് നേരിടുന്നത്. പ്രകൃതി ക്ഷോഭത്തിൽ നേന്ത്രവാഴക്കർഷകർക്കാണ് കൂടുതൽ നഷ്ടം. കുലച്ചു തുടങ്ങിയ വാഴകളാണ് കാറ്റിൽ നശിച്ചത്. 2046 കർഷകരുടെ 3.69 കോടിയുടെ കുലച്ച വാഴകളും 1195 കർഷകരുടെ 1.33 കോടിയുടെ കുലയ്ക്കാത്ത വാഴകളും നശിച്ചു. ഇതോടെ ഓണത്തിന് ഉപ്പേരിയ്ക്ക് വരവ് കുലകളെ ആശ്രയിക്കണം.
കാലാവസ്ഥ വെല്ലുവിളി
അതിശക്ത മഴ, അപ്രതീക്ഷിതമായ കാറ്റ്
മഴവെള്ളം ആഴ്ചകളായി കെട്ടിക്കിടക്കുന്നു
ഇത് വിളകൾ ചീയാൻ ഇടയാക്കുന്നു
ആകെ നഷ്ടം : 5992 കർഷകർക്ക്
നശിച്ചത് : 346.69 ഹെക്ടർ കൃഷി
നശിച്ചത് : 9 കോടിയുടെ കൃഷി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |