ചിറയിൻകീഴ്: മുതലപ്പൊഴിയിൽ ശക്തമായ തിരയിൽ വള്ളം തലകീഴായി മറിഞ്ഞ് വീണ്ടും അപകടം. വള്ളത്തിൽ നിന്ന് തെറിച്ച് കടലിൽ വീണ വെട്ടുതുറ സ്വദേശികളായ ശ്യാം,അഭിജിത്ത്,ചിറയിൻകീഴ് സ്വദേശി അഭി എന്നിവർ അത്ഭുതകരമായി നീന്തി രക്ഷപ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരുമ്പോൾ ഇന്നലെ രാവിലെ 8ഓടെയായിരുന്നു അപകടം. ശക്തമായ തിരയിലും കാറ്റിലുംപ്പെട്ട വള്ളം തലകീഴായി മറിയുകയായിരുന്നു. മറ്റു വള്ളങ്ങൾ സ്ഥലത്തെത്തി, അപകടത്തിൽപ്പെട്ട വള്ളത്തെ റോപ്പ് കെട്ടി വലിച്ച് ഹാർബറിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചു.എന്നാൽ വീണ്ടും തിരയടിച്ചതോടെ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട 4 മത്സ്യത്തൊഴിലാളികളും അപകടത്തിൽപ്പെട്ടു. ഇവർ പിന്നീട് 200 മീറ്ററോളം ഉൾക്കടലിലേക്ക് നീന്തി മറ്റു വള്ളങ്ങളിൽ കയറി രക്ഷപ്പെടുകയായിരുന്നു. വെട്ടുതുറ സ്വദേശി നിതിന്റെ ഉടമസ്ഥതയിലുള്ള നിത്യസഹായ മാതാ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. മത്സ്യത്തൊഴിലാളികളുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മറിഞ്ഞ വള്ളം ഹാർബറിലെത്തിച്ചു. നിറയെ മീനുമായി അഴിമുഖത്തേക്ക് പ്രവേശിക്കുമ്പോഴായിരുന്നു അപകടം. അപകടത്തിൽ വള്ളം പൂർണമായും തകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |