SignIn
Kerala Kaumudi Online
Friday, 25 July 2025 9.47 AM IST

(കഥയും കാഴ്ചയും)​ കടുവയെ കിടുവ പിടിക്കുമോ !

Increase Font Size Decrease Font Size Print Page
kaduva

തണ്ണിത്തോട്ടിൽ ഒരു കടുവ ചുറ്റിത്തിരിയുന്നു. തണ്ണിത്തോട്ടിൽ മാത്രമല്ല. മലയോരഗ്രാമങ്ങളിൽ പലടിയത്തും കടുവ മുതൽ കാട്ടുപോത്തുവരെ കൂട്ടുകൂടാൻ വരുന്നുണ്ട്. നാട്ടുകാർ പലരും ഇവയെ കാണുന്നുമുണ്ട്. പക്ഷേ കാണാത്തത് ഒരു കൂട്ടരേയുള്ളു. വനംവകുപ്പാണ്. പുലിവരുന്നേ പുലി എന്ന് വിളിച്ചുകൂവി ആളെ കൂട്ടുന്നവരോട് വനംവകുപ്പിന് തീരെ മതിപ്പില്ല. കടുവയ്ക്കും കാട്ടുപോത്തിനും കാട്ടുപൂച്ചയ്ക്കും കൂടിയുള്ളതാണ് നാടെന്ന് അവർ പറയും. മനുഷ്യർ കാട്ടിൽ കയറരുതെന്നേയുള്ളു. മൃഗങ്ങൾക്ക് നാട്ടിൽ കയറാം. അവയെ തൊട്ടാൽ തൊട്ടവൻ വിവരമറിയും. അതാണ് നിയമം. പണ്ട് ആണ്ടിലൊരിക്കൽ ഓണക്കാലത്ത് മാവേലിയും ക്രിസ്മസിന് ക്രിസ്മസ് അപ്പൂപ്പനും വരുന്നതുപോലെയായിരുന്നു വന്യമൃഗങ്ങൾ നാട്ടിൽ വന്നിരുന്നത്. വല്ലപ്പോഴും വരും. ഒരു ബഹളമുണ്ടാക്കി മടങ്ങും. അത്രേയുള്ളു.

പക്ഷേ ഇപ്പോൾ അതല്ല സ്ഥിതി. വീതംവച്ചാണ് അവയുടെ വരവ്. തിങ്കളാഴ്ച പുലിയെങ്കിൽ ചൊവ്വാഴ്ച പെരുമ്പാമ്പെന്ന മട്ടിൽ. ഞായറാഴ്ച അവധിയാണെന്ന് കരുതരുത്. അന്നും വരും. കോന്നി മെഡിക്കൽ കോളേജിൽ കാട്ടുപോത്ത് വന്ന് പലതും കാട്ടിക്കൂട്ടിയത് ഞായറാഴ്ചയാണ്. കടുവയെ കണ്ട് നാട്ടുകാർ നിലവിളിക്കുമ്പോൾ നാടിന്റെ ഓരോമൂലയിലും കൂടുവയ്ക്കുക എന്നതാണ് വനംവകുപ്പിന്റെ ജോലി. കൂട്ടിൽ കയറാതിരിക്കുക എന്നത് കടുവയുടെ ജോലിയും. കൂടേത് കൂടോത്രമേത് എന്ന് കടുവയ്ക്ക് തിരിച്ചറിയാമെന്ന് സാരം. കടുവ ഇറങ്ങിയിട്ടുണ്ടെങ്കിൽ സൂക്ഷിക്കണമെന്ന് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ തണ്ണിത്തോടുകാരെ ഉപദേശിച്ചിട്ടുണ്ട്. കോന്നി - തണ്ണിത്തോട് വനപാതയിലൂടെ സന്ധ്യമയങ്ങിയ ശേഷവും പുലർച്ചെയും പോകരുതെന്നാണ് നിർദ്ദേശം. കൂലിപ്പണിയെടുത്തും പശുവിനെ കറന്ന് പാലുവിറ്റുമൊക്കെ ജീവിക്കുന്ന പാവങ്ങളും മലയോരത്തുണ്ട്. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ എല്ലുമുറിയെ പണിയെടുത്ത് ജീവിക്കുന്നവർ. പകൽ വെളിച്ചത്തിൽ മാത്രമേ വീടിന് പുറത്തിറങ്ങാവു എന്നുവന്നാൽ അവരെങ്ങനെ ജീവിക്കുമെന്നതൊന്നും വനംവകുപ്പിന് വിഷയമല്ല. മൃഗങ്ങളുടെ കാര്യമാണ് ആദ്യം നോക്കേണ്ടത്. പിന്നെ നേരമുണ്ടെങ്കിലേ മനുഷ്യരെ പരിഗണിക്കു. ചുരുക്കത്തിൽ കാട്ടുമൃഗങ്ങളെ ഭയന്ന് ജീവൻ പണയം വച്ച് ജനം ജീവിക്കണം. വെട്ടാൻ വരുന്ന പോത്തിനോട് വേദമോതരുതെന്നാണ് ചൊല്ല്. പക്ഷേ വനംവകുപ്പ് തിരിച്ചാണ് പറയുന്നത്. വെട്ടാൻ വരുന്ന പോത്തിനെ തൊടരുത്. വേദമോതി ശാന്തരാക്കി അവയെ കാട്ടിലേക്ക് മടക്കിവീടൂ... !

കടുവയെ കണ്ട് നാട്ടുകാർ നിലവിളിക്കുമ്പോൾ നാടിന്റെ ഓരോമൂലയിലും കൂടുവയ്ക്കുക എന്നതാണ് വനംവകുപ്പിന്റെ ജോലി.

കൂട്ടിൽ കയറാതിരിക്കുക എന്നത് കടുവയുടെ ജോലിയും.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.