കുറ്റിപ്പുറം : ചരിത്രപ്രസിദ്ധമായ
തിരുനാവായയിൽ അധികൃതരുടെ അശ്രദ്ധമൂലം തകർച്ചനേരിടുന്നത് നിരവധി ചരിത്രസ്മാരകങ്ങൾ. സാമൂഹിക, സാംസ്‌കാരിക, ചരിത്ര മേഖലകളിൽ അതുല്യ സ്ഥാനമുള്ള തിരുനാവായയിൽ ചരിത്രപഠനത്തിനായ് ജില്ലയ്ക്കകത്തും പുറത്തുംനിന്നുമായി നിരവധി പേരെത്തുന്നുണ്ട്. മാമാങ്ക സ്മാരകങ്ങളായ മണിക്കിണർ, നിലപാട് തറ,പഴുക്കാമണ്ഡപം, ചങ്ങമ്പള്ളി കളരി, മഹാശിലാകാല ശേഷിപ്പായ മരുന്നറ എന്നിവ ഇപ്പോൾ ടൂറിസം, പുരാവസ്തു വകുപ്പ് എന്നിവയുടെ സംരക്ഷണത്തിലാണ്. ഇവയെല്ലാം നിലവിൽ സംരക്ഷിച്ചുപോരുന്നുമുണ്ട്. എന്നാൽ മഹാശിലായുഗ ശേഷിപ്പായ എടക്കുളം കുന്നുമ്പുറത്തെ കുടക്കല്ല്, നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊടക്കലിലെയും. ചേരൂലാലിലേയും. രാങ്ങാട്ടൂരിലേയും ചെങ്കൽ അത്താണികൾ, നൂറിലേറെ സ്വാതന്ത്ര്യസമരനായകർ കാൽനടയായി സഞ്ചരിച്ച് ചരിത്രത്തിൽ ഇടം നേടിയ, ബ്രിട്ടിഷുകാർ നിർമ്മിച്ച എടക്കുളം ചീർപ്പുംകുണ്ട് ഇരുമ്പുപാലം, ബന്ദർ കടവ് ശേഷിപ്പുകൾ എന്നിവ മതിയായ സംരക്ഷണമില്ലാതെ നശിക്കുകയാണ്
വർഷങ്ങൾക്ക് മുൻപ് വാഹനമിടിച്ച് തകർന്ന ചേരൂലാൽ ഭാഗത്തുള്ള അത്താണി ഇപ്പോൾ തകർച്ചയുടെ വക്കിലാണ്. കൊടയ്ക്കൽ അങ്ങാടിയിൽ ആൽമരച്ചുവട്ടിലുള്ള അത്താണി ചരക്കുകൾ ഇറക്കിവയ്ക്കാൻ മാത്രമുള്ളതായിരുന്നില്ല. ആൽമരച്ചുവട്ടിൽ കൂടുതൽ സമയം വിശ്രമിക്കാനും സാധിക്കുന്ന തരത്തിലായിരുന്നു ഈ അത്താണിയുടെ നിർമ്മാണം. മറ്റുള്ളതിനെ അപേക്ഷിച്ച് നീളമേറിയ അത്താണി കൂടിയാണ് കൊടക്കൽ അങ്ങാടിയിലേത്. നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ദക്ഷിണേന്ത്യയിലെ പ്രധാന തുറമുഖമായിരുന്നു കൊടക്കല്ലിലെ ബന്ദർകടവ്.ഇതൊരു പുഴയുടെ തീരത്താണെന്നതും പ്രധാന്യമർഹിക്കുന്നതാണ്. സാമൂതിരി തിരുന്നാവായയിലെ മാമാങ്കത്തിന്റെ നടത്തിപ്പ് അധികാരം ഏറ്റെടുക്കുന്നതോടെയാണ് ബന്തർകടവ് കൂടുതൽ പ്രശസ്തമാകുന്നത്. കുന്നുംമ്പുറത്തെ കുടക്കല്ല് സമീപത്തെ മറ്റുള്ളവയേക്കാൾ വലുതാണ്. ഇത് നിലവിൽ റോഡ് വക്കിലായതിനാൽ കൂടുതൽ സംരക്ഷണമാവശ്യമാണ്. ഗാന്ധിജിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യാൻ 1948 ഫെബ്രുവരി 12ന് കൊണ്ട്‌പോയത് ചീർപ്പുംകുണ്ട് ഇരുമ്പുപാലത്തിലൂടെയാണ് . ഇത്തരത്തിൽ നിരവധി ചരിത്രമുഹൂർത്തങ്ങൾക്കും ചരിത്രശേഷിപ്പുകൾക്കും ഇടമായ തിരുന്നാവായയിലെ പല ഇടങ്ങളും വേണ്ട വിധത്തിൽ സംരക്ഷിക്കപ്പെടുന്നില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
ദേശാടന പക്ഷികൾ വർഷം തോറും വന്നെത്തുന്ന പ്രധാന കേന്ദ്രം കൂടിയാണ് പല്ലാറിലെ പാടശേഖരങ്ങൾ. ഇവിടം മതിയാംവണ്ണം സംരക്ഷിച്ച് കൂടുതൽ മനോഹരമാക്കണമെന്നാണ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |