മുംബയ്: 15 ദിവസം മാത്രമുളള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ അമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ്. നവി മുംബയിലെ വാഷിയിലാണ് സംഭവം. തിങ്കളാഴ്ചയാണ് ഹാർബർ ലൈൻ ലോക്കൽ ട്രെയിനിലാണ് 30നും 35നും ഇടയിൽ പ്രായമുള്ള യുവതി കുഞ്ഞുമായി യാത്ര ചെയ്തത്. വാതിലിന് സമീപത്ത് നിലത്താണ് യുവതി കുഞ്ഞുമായി ഇരുന്നത്. ഇതുകണ്ട സഹയാത്രികമാർ യുവതിയോട് സുരക്ഷിതമായി ഇരിക്കാൻ നിർദ്ദേശം നൽകി. ഇതോടെ യുവതിയും സഹയാത്രികരും പെട്ടെന്ന് സൗഹൃദത്തിലാകുകയായിരുന്നു.
യുവതിക്ക് സീവുഡ്സ് സ്റ്റേഷനിലായിരുന്നു ഇറങ്ങേണ്ടത്. ഒരുപാട് ബാഗുകൾ സ്റ്റേഷനിൽ ഇറക്കാനുണ്ടെന്നും കുഞ്ഞിനെ ഒന്നുപിടിക്കാമോയെന്ന് യുവതി സഹയാത്രികരോട് ചോദിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ട്രെയിൻ സീവുഡ്സ് സ്റ്റേഷനിൽ എത്തി. പ്ലാറ്റ്ഫോമിൽ കുഞ്ഞുമായി ഇറങ്ങി നിന്ന സ്ത്രീകൾ, ബാഗെടുക്കാനായി പോയ യുവതിയ്ക്കായി കാത്തുനിന്നു. എന്നാൽ യുവതി പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയില്ല. പിന്നാലെ ട്രെയിൻ സ്റ്റേഷൻ വിടുകയും ചെയ്തു. യുവതി അബദ്ധത്തിൽ ട്രെയിനിൽ കുടുങ്ങിയതാകുമെന്നും അടുത്ത സ്റ്റേഷനായ ബേലാപുരിൽ ഇറങ്ങി തിരിച്ചുവരുമെന്നും കരുതിയ സഹയാത്രക്കാർ കുഞ്ഞുമായി ഒരുപാട് സമയം പ്ലാറ്റ്ഫോമിൽ തന്നെ കാത്തിരുന്നു.
വൈകുന്നേരമായിട്ടും യുവതി എത്താതെ വന്നതോടെയാണ് സഹയാത്രികർ പൊലീസിൽ പരാതിപ്പെട്ടത്. പിന്നാലെ സിസിടിവി ദൃശ്യങ്ങളെ പിന്തുടർന്ന് നടത്തിയ പരിശോധനയിൽ യുവതി പൻവേലിന് തൊട്ടുമുൻപുള്ള ഖാന്ദേശ്വർ സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്ക് പോയെന്ന് പൊലീസ് കണ്ടെത്തി. ഇവരെ കണ്ടെത്താനുളള ശ്രമം നടന്നുവരികയാണ്. രണ്ട് ദിവസം മുൻപ് താനെ ഭിവണ്ടിയിൽ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ റോഡരികിലെ ബാസ്ക്കറ്റിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ കടന്നുകളഞ്ഞിരുന്നു. ഇവരെ പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |