കാസർകോട്: ബഷീർ കൃതികൾ പരത്തിയ വെളിച്ചം കാലമേറുമ്പോൾ മങ്ങുന്നതിനു പകരം കൂടുതൽ വെളിച്ചമുള്ളതാവുകയാണെന്ന് എഴുത്തുകാരൻ അംബികസുതൻ മാങ്ങാട് പറഞ്ഞു. വിവര പൊതുജന സമ്പർക്ക വകുപ്പ് കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസും അക്ഷര ലൈബ്രറിയും വായന പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ബഷീർ ചെറുകഥ പുരസ്കാര ദാനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഷീറിന്റെ കലയിലാകെ നിറഞ്ഞു തുളുമ്പുന്ന ഭൂതകാരുണിയാണ് ഇതിനു കാരണം. നല്ല ഒരു മനുഷ്യന് മാത്രമേ നല്ല ഒരു എഴുത്തുകാരൻ ആവാൻ കഴിയൂ എന്ന് ബഷീർ പലപ്പോഴും പറയാറുണ്ട്. ബഷീറിന് കേവലാനന്ദം ആയിരുന്നില്ല സാഹിത്യ രചന, അതൊരു സൽപ്രവൃത്തി ആയിരുന്നു. വെളിച്ചത്തിന്റെ വെളിച്ചം പ്രസരിപ്പിക്കുന്ന കലകളിൽ ഏറ്റവും മേന്മയുള്ളത്. വലിയ പുരസ്കാരങ്ങൾ ഒന്നും ബഷീറിന് ലഭിച്ചിട്ടില്ല. എന്നാൽ കാലം കഴിയുന്തോറും പുത്തനായി അനുഭവപ്പെടുന്ന ഗദ്യവും ആഖ്യാനവും ആണ് ബഷീർ നിർമ്മിച്ചത്. സർവ്വലോകത്തിനും സർവ്വ കാലത്തിനും വേണ്ടപ്പെട്ടവനും പ്രിയപ്പെട്ടവനുമാണ് ബഷീർ എന്നും അംബികാസുതൻ പറഞ്ഞു.
മനുഷ്യരെ മാത്രമല്ല മരങ്ങളെയും പക്ഷികളെയും പൂക്കളെയും പാമ്പുകളെയും സകല ചരാചരങ്ങളെയും അദ്ദേഹം സ്നേഹിച്ചു. ചുരുങ്ങി ചെറുതാവുന്നതിനു പകരം കാലം കഴിയുന്തോറും ബഷീർ വലുതായി കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ല ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടർ (ആർ.ആർ) കെ അജേഷ് അംബികാസുതൻ മാങ്ങാടിനെ ആദരിച്ചു. അസിസ്റ്റന്റ് എഡിറ്റർ എ.പി ദിൽന അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി . കളക്ടറേറ്റ് സീനിയർ ക്ലർക്ക് എം. ഉദയപ്രകാശ് സംസാരിച്ചു. അക്ഷര ലൈബ്രറി സെക്രട്ടറി കെ. മുകുന്ദൻ സ്വാഗതവും പ്രസിഡന്റ് എ. ആശാലത നന്ദിയും പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീർ ചെറുകഥ പുരസ്കാരം ഇ.കെ നിധീഷിനും ജൂറിയുടെ പ്രത്യേക പരാമർശനത്തിനുള്ള പുരസ്കാരം സുധീഷ് ചട്ടഞ്ചാലിനും അംബികാസുതൻ മാങ്ങാട് സമ്മാനിച്ചു. ഹൈസ്കൂൾ, യു.പി വിദ്യാർത്ഥികളുടെ മലയാളം, കന്നട വിഭാഗങ്ങളിൽ സാഹിത്യ ആസ്വാദനക്കുറിപ്പ് മത്സരത്തിൽ വിജയികളായവർക്കും സമ്മാനങ്ങൾ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |