കൊച്ചി: പൊളിച്ചുമാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ട മരട് ഫ്ലാറ്റിനെ കുറിച്ചാണ് ചർച്ചകൾ നടക്കുന്നത്. ഫ്ലാറ്റ് ഉടമകൾക്ക് ഒഴിയാനുള്ള സമയപരിധി അവസാനിച്ചതോടെ സർവത്ര അനിശ്ചിതത്വത്തിലാണ്. നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടിസ് നിയമാനുസൃതമല്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ നൽകുന്ന ഹർജിയാണു ഫ്ലാറ്റ് ഉടമകളുടെ പ്രതീക്ഷ. ഇതുസംബന്ധിച്ച് ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അശോക് കർത്ത.
'ഞങ്ങൾ വിറ്റു, ഇനി ഉത്തരവാദിത്തമെല്ലാം കൈവശാവശാവകാശക്കാരനും കരമൊടുക്കു നടത്തുന്ന പട്ടാദാരനായ ഫ്ലാറ്റുടമയ്ക്കാണെന്നു ബിൽഡർ പറഞ്ഞാൽ, അയാളുടെ മർമ്മം ചേർത്ത് കുത്തിനിങ്ങു പിടിച്ചിട്ട് അടുത്ത ക്ലോസ് വായിച്ചു കേൾപ്പിക്കുക. മേൽപ്പറഞ്ഞതിനു വിപരീതമോ മറ്റേതെങ്കിലും പ്രകാരത്തിലോ ഈ ആധാരത്തെ സംബന്ധിച് എന്തെങ്കിലും ദൂഷ്യമുണ്ടായി നഷ്ടത്തിനു കാരണമായാൽ (ദൂഷ്യവും നഷ്ടവുമുണ്ടായല്ലോ. പരിസ്ഥിതി നിയമലംഘനമെന്ന ദൂഷ്യവും ഫ്ലാറ്റൊഴിയണമെന്ന നഷ്ടവും) അതിലേക്കു ഞാനും (ബിൽഡർ) എനിക്കുള്ള എല്ലാവിധ സ്വത്തുക്കളും ഉത്തരവാദിത്തം ചെയ്തു കൊള്ളാവുന്നതുമാകുന്നു....'-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മരട് കെട്ടിട സമുച്ചയം : സർവ്വകക്ഷി യോഗം വിളിക്കും.
എന്തിനു?
കോടതി വിധിയെ ധിക്കരിക്കാനോ?
കേരള മുദ്രപ്പത്ര നിയമമനുസരിച്ച് മുദ്രവില കെട്ടി വിലയാധാരം എഴുതി കൈക്കൊണ്ടിട്ടുള്ളതാണ് ഓരോ ഫ്ലാറ്റും.
'.... പട്ടികയിൽ വിവരിക്കുന്ന വസ്തുവിനും അതിൽ നിർമ്മിച്ച് സ്ഥാപിച്ചിട്ടുള്ളതുമായ കെട്ടിടത്തിനും (ഇവിടെ ഫ്ലാറ്റ് ) യാതൊരുവിധ ബാദ്ധ്യതകളും അന്യാവകാശം കോർട്ട് ജപ്തി ജാമ്യം മുതലായ തടങ്കലുകളും ഇല്ലെന്നും പട്ടികയിൽ വിവരിക്കുന്ന വസ്തു മിച്ചഭൂമിയോ സർക്കാരുമായി തർക്കത്തിലിരിക്കുന്ന ഭൂമിയോ അല്ലെന്നും എനിക്ക് (ഇവിടെ ബിൽഡർ) കേരള ഭൂപരിഷ്കരണ നിയമപ്രകാരം പരിധിവിട്ട് ഭൂമിയില്ലെന്നും നിങ്ങളെ (ഇവിടെ ഫ്ലാറ്റുമ) ഉറപ്പായി പറഞ്ഞ് വിശ്വസിപ്പിച്ച് (Note the point - ബാദ്ധ്യതയില്ലെന്നു വിശ്വസിപ്പിച്ച് ) ഈ വിലയാധാരം തന്നു വിലയർത്ഥം പറ്റിയിരിക്കുന്നു'.
ഫ്ലാറ്റുടമകൾ തങ്ങളുടെ ഡോക്യുമെന്റ് എടുത്ത് ഇങ്ങനെയൊരു ക്ലോസ് ഉണ്ടോന്നു നോക്കിയേ....
ഉണ്ടാവണം. വിലയാധാരങ്ങളിലെ ഒരു ഡിഫാൾട്ട് ക്ലോസാണത്.
ഞങ്ങൾ വിറ്റു, ഇനി ഉത്തരവാദിത്തമെല്ലാം കൈവശാവശാവകാശക്കാരനും കരമൊടുക്കു നടത്തുന്ന പട്ടാദാരനായ ഫ്ലാറ്റുടമയ്ക്കാണെന്നു ബിൽഡർ പറഞ്ഞാൽ, അയാളുടെ മർമ്മം ചേർത്ത് കുത്തിനിങ്ങു പിടിച്ചിട്ട് അടുത്ത ക്ലോസ് വായിച്ചു കേൾപ്പിക്കുക.
'മേൽപ്പറഞ്ഞതിനു വിപരീതമോ മറ്റേതെങ്കിലും പ്രകാരത്തിലോ ഈ ആധാരത്തെ സംബന്ധിച് എന്തെങ്കിലും ദൂഷ്യമുണ്ടായി നഷ്ടത്തിനു കാരണമായാൽ (ദൂഷ്യവും നഷ്ടവുമുണ്ടായല്ലോ. പരിസ്ഥിതി നിയമലംഘനമെന്ന ദൂഷ്യവും ഫ്ലാറ്റൊഴിയണമെന്ന നഷ്ടവും) അതിലേക്കു ഞാനും (ബിൽഡർ) എനിക്കുള്ള എല്ലാവിധ സ്വത്തുക്കളും ഉത്തരവാദിത്തം ചെയ്തു കൊള്ളാവുന്നതുമാകുന്നു....'
വായിച്ചു തീർത്തിട്ട് കരണം തീർത്തൊരു പൂശു പൂശുക. 'വെക്കടാ *&@#$%#! നെ കാശ്' എന്നു പറയുക.
ബസ്!
അവിടെ തീർന്നു. അല്ലാതെ സെൻറിമെൻസ് ഇറക്കിയിട്ടൊന്നും കാര്യമില്ല. ചുളുവിൽ സർക്കാരിൽ നിന്നു നഷ്ടപരിഹാരം നേടാൻ നോക്കിയാൽ അത് കൊള്ളയാണ്. നികുതിപ്പണത്തിന്റെ കൊള്ള. അതിനു ശ്രമിക്കുന്നത് മാന്യതയല്ല. അറിഞ്ഞു കൊണ്ട് ചെന്നു ചാടിയ കുഴിയാണിത്. അന്തേവാസികളെ മാറ്റിപ്പാർപ്പിക്കുന്നതിൽ പൊതു താല്പര്യമൊന്നുമില്ല. ഇത് തീർത്തുമൊരു സ്വകാര്യ ഇടപാടാണ്. സുപ്രീംകോടതിവിധി ഉയർത്തിപ്പിടിക്കുക മാത്രമാണ് സർക്കാരിൽ നിക്ഷിപ്തമായ ധർമ്മം. ഫ്ലാറ്റ് പൊളിക്കുക.
പ്രജാ വാൽസല്യത്തിനു പരമാവധി ചെയ്യാവുന്നത് ഫ്ലാറ്റുടമകൾക്കു വേണ്ടി ബിൽഡറുമായി ഇടപെടാൻ ഒരു സെറ്റിൽമെൻറ് ഓഫീസറെ നിയമിക്കുക എന്നതാണ്. അതിനു മുൻപ് ബിൽഡറുകളുടെ അക്കൗണ്ടുകൾ മരവിപ്പിക്കുകയും സ്ഥലം വിട്ടു പോകാനിടയുണ്ടെങ്കിൽ തടയുകയും ചെയ്യണം. അന്തേവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ആ മുൻകരുതൽ ആവശ്യമാണ്. കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി അന്തേവാസികളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കാം. രക്ഷാദൗത്യങ്ങളിലെന്നപോലെ അത് ചെയ്യേണ്ടതാണ്. ആളുകൾ വൈകാരികമായി ഫ്ലാറ്റിൽ തുടരാൻ ശ്രമിക്കും. സുപ്രീംകോടതി വിധിയുടെ അന്തസത്ത അവരെ പറഞ്ഞു മനസിലാക്കണം. സർക്കാരിനു അതിൽ നിന്നൊഴിഞ്ഞു മാറാനാവില്ലെന്നു ബോദ്ധ്യപ്പെടുത്തണം. റവന്യു വകുപ്പിനെ ആ ചുമതലയേൽപ്പിക്കാവുന്നതാണ്. അത്തരം ദൗത്യങ്ങൾ നിർവ്വഹിച്ച് അവർക്കു പരിചയമുണ്ടല്ലോ.
ഫ്ലാറ്റുകൾ പൊളിക്കുന്നു എന്നു ബോദ്ധ്യപ്പെടുത്താൻ ജലം, വൈദ്യുതി ബന്ധം വിഛേദിക്കാൻ നോട്ടീസ് കൊടുക്കണം. വൈദ്യുത ലൈസൻസി KSEBL ആണെങ്കിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ തങ്ങൾക്കുള്ള ഉത്തരവാദിത്തം മറക്കരുത്. പരമോന്നത നീതിന്യായ പീഠത്തിന്റെ ഉത്തരവ് all India, all people binding ആണെന്നോർക്കുക. ഫ്ലാറ്റിൽ നിന്നും അവസാനത്തേയാളും ഇറങ്ങുന്നതുവരെ ജലം കൊടുക്കണം. KWA ക്കു അതിനു ബാദ്ധ്യതയുണ്ട്. ജീവൻ നിലനിർത്താൻ ജലം ആവശ്യമാണ്.
ഇത്രയും മുന്നൊരുക്കത്തിനു ശേഷമല്ലാതെ വീണ്ടും കോടതിയെ സമീപിക്കാൻ ശ്രമിച്ചാൽ കേൾക്കുക പോലും ചെയ്യാതെ തള്ളിക്കളയാനാണ് സാദ്ധ്യത. കോടതി വിധി നടപ്പാക്കിയിട്ട് വരു എന്നു പറഞ്ഞ് തിരിച്ചയക്കും. അത് അന്തേവാസികൾക്കു നീതി ലഭിക്കാനുള്ള സാദ്ധ്യതയെ കൂടുതൽ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ട് ഇനിയുള്ള ഓരോചുവടുകളും ജാഗ്രതയോടെ വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |