മാനേജ്മെന്റ് , എൻ.ആർ.ഐ സീറ്റിലും ഫീസ് വർദ്ധന
തിരുവനന്തപുരം:സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിൽ മെരിറ്റ് സീറ്റുകളിലും ഫീസ് കൂട്ടി.50 ശതമാനം മെരിറ്റ് സീറ്റുകളിലെ പകുതി സീറ്റുകളിൽ ബി.പി.എൽ വിദ്യാർത്ഥികൾക്ക് 50,000 രൂപയായിരുന്ന ഫീസ് 55,000 രൂപയാക്കി.ശേഷിച്ച സീറ്റുകളിൽ 55,000 രൂപ ഫീസിന് പുറമെ 27,500 രൂപ സ്പെഷ്യൽ ഫീസുമുണ്ട്.നേരത്തേ 25,000 രൂപയായിരുന്നു സ്പെഷ്യൽ ഫീസ്.മാനേജ്മെന്റ്,എൻ.ആർ.ഐ ക്വാട്ട സീറ്റുകളിലും ഫീസ് കൂട്ടി.
മന്ത്രി ആർ.ബിന്ദുവുമായി മാനേജ്മെന്റ് അസോസിയേഷൻ നടത്തിയ ചർച്ചയിൽ ഫീസ് കൂട്ടാൻ തീരുമാനിച്ചതോടെ, 50% സീറ്റുകൾ സർക്കാരിന് വിട്ടുനൽകാനുള്ള കരാറിൽ മാനേജ്മെന്റുകൾ ഒപ്പിട്ടു.85 സ്വാശ്രയ കോളേജുകളിലെ ഫീസാണ് കൂടുന്നത്.15% എൻ.ആർ.ഐ ക്വോട്ട സീറ്റുകളിൽ 1.5 ലക്ഷം ട്യൂഷൻ ഫീസും 25,000 രൂപ സ്പെഷ്യൽ ഫീസുമായിരുന്നത് ട്യൂഷൻ ഫീസ് 2,11,065 രൂപയും സ്പെഷ്യൽ ഫീസ് 35,167രൂപയുമായി കൂട്ടി. മാനേജ്മെന്റ് ക്വോട്ടയിൽ 99000 രൂപ ട്യൂഷൻ ഫീസും 25000 രൂപ സ്പെഷ്യൽ ഫീസുമായിരുന്നത് 1,39,302 രൂപ ട്യൂഷൻ ഫീസും 35,167രൂപ സ്പെഷ്യൽ ഫീസുമാക്കി. മാനേജ്മെന്റ്, എൻ.ആർ.ഐ ക്വോട്ടയിൽ 1.5 ലക്ഷം വീതം നിക്ഷേപം വിദ്യാർത്ഥികളിൽ നിന്ന് വാങ്ങിയിരുന്നത് ഒഴിവാക്കി. ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡി.സെക്രട്ടറി സി.അജയനും സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ബിജുരമേശും സെക്രട്ടറി ഷിന്റോയുമാണ് കരാറിലൊപ്പിട്ടത്. ഫീസ് കൂട്ടിയതിൽ തൃപ്തിയില്ലെങ്കിലും പ്രവേശനം വൈകുന്നത് ഒഴിവാക്കാൻ കരാറിലൊപ്പിടുകയായിരുന്നുവെന്ന് പ്രസിഡന്റ് ബിജുരമേശ് പറഞ്ഞു.
മൂന്ന് പ്രധാന
അലോട്ട്മെന്റ്
സ്വാശ്രയ കോളേജുകളിൽ മൂന്ന് കേന്ദ്രീകൃത അലോട്ട്മെന്റും ഒരു സ്ട്രേ വേക്കൻസി അലോട്ട്മെന്റും സ്പോട്ട് അലോട്ട്മെന്റുകളുമുണ്ട്. ഇതിനു ശേഷവും ഒഴിവുള്ള സീറ്റുകളിൽ എൻട്രൻസ് യോഗ്യത നേടാത്തവർക്കും പ്രവേശനം നൽകും.
മാർക്ക് സമീകരണം
വേണ്ടെന്ന്
അടുത്ത വർഷം മുതൽ വിദ്യാർത്ഥികളുടെ എൻട്രൻസ് സ്കോറിന്റെ അടിസ്ഥാനത്തിൽ മാത്രം പ്രവേശനം നടത്തണമെന്ന് മാനേജ്മെന്റ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. മാർക്ക് സമീകരണം നടത്തേണ്ട കാര്യമില്ല. പ്ലസ്ടു മാർക്ക് എൻട്രൻസ് സ്കോറിനോട് കൂട്ടിച്ചേർത്താൽ പിന്നെ എൻട്രൻസിന്റെ പ്രസക്തിയെന്താണെന്ന് അസോസിയേഷൻ നേതാക്കൾ ചോദിച്ചു. ഇക്കാര്യം പിന്നീട് ചർച്ച ചെയ്യാമെന്ന് സർക്കാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |