വടക്കഞ്ചേരി: ടൗണിനടുത്ത് കാരയങ്കാട് സ്വദേശിയായ പാമ്പ് പിടിത്ത വിദഗ്ധൻ മുഹമ്മദാലിക്ക് മഴക്കാലമായതോടെ വിശ്രമമില്ല. മലയോര മേഖലയായ വടക്കഞ്ചേരിയിലും സമീപ പഞ്ചായത്തുകളിലും ഉഗ്രവിഷമുള്ള പാമ്പിനെ കണ്ടാൽ ആദ്യം വിളിയെത്തുക മുഹമ്മദാലിയുടെ ഫോണിലേക്കാണ്.
കഴിഞ്ഞ രാത്രികളിൽ തന്നെ വടക്കഞ്ചേരിയിലും പരിസര പ്രദേശങ്ങളിൽ നിന്നുമായി നിരവധി ഉഗ്രവിഷപാമ്പുകളെയാണ് മുഹമ്മദാലി പിടികൂടിയത്. നാലുവർഷമായി വനം വകുപ്പിൽ വാച്ചർ ജോലിയുള്ള മുഹമ്മദാലിക്ക് പാമ്പുപിടിത്തം തന്നെയാണ് പ്രധാന ജോലി.
അണക്കപ്പാറ, മംഗലാംഡാം, പീച്ചി തുടങ്ങിയ ഫോറസ്റ്റ് ഓഫീസ് പരിധിയിലുള്ള സ്ഥലങ്ങളിൽ നിന്നെല്ലാം വിളികൾ വരും. അറിയപ്പെടുന്ന പാമ്പ് പിടിത്തക്കാരനായിരുന്നു മുഹമ്മദാലിയുടെ പിതാവ് ബഷീർ. പിതാവിനെ സഹായിക്കാൻ 17ാം വയസു മുതൽ പോയി തുടങ്ങിയതാണ് മുഹമ്മദാലിയും.
വാപ്പയുടെ മരണശേഷം മുഹമ്മദാലിയായി നാട്ടിലെ പാമ്പ് പിടിത്ത വിദഗ്ധൻ. 18 വർഷത്തിനിടെ 15,000 പാമ്പിനെയെങ്കിലും പിടികൂടിയിട്ടുണ്ടെന്ന് മുഹമ്മദാലി പറയുന്നു. കൂടുതലും മൂർഖൻ തന്നെയാണ്. അണലി, മലമ്പാമ്പ് തുടങ്ങിയവയും കുറവല്ല. മലമ്പ്രദേശമായ പാലക്കുഴിയിൽനിന്ന് മാത്രം എട്ടു രാജവെമ്പാലയെ പിടികൂടിയിട്ടുണ്ട്. പിടികൂടുന്നവയെയെല്ലാം നെല്ലിയാമ്പതി കാട്ടിലാണ് വിടുന്നത്.
കാട്ടിലേക്കാൾ കൂടുതൽ പാമ്പുകൾ നാട്ടിലുണ്ടെന്നാണ് മുഹമ്മദാലി പറയുന്നത്. നാട്ടിൽ ഭക്ഷണ അവശിഷ്ടവും മറ്റും കൂടുതലുള്ളതിനാൽ അവിടെയെല്ലാം എലികൾ പെരുകുന്ന സ്ഥിതിയുണ്ട്. ഇവയെ പിടിക്കാൻ പാമ്പുകളുമെത്തും. ഇര തേടിയെത്തുന്ന പാമ്പുകൾ എലിയുടെ സാന്നിധ്യം കൂടുതലായി കണ്ട് അവിടെ തന്നെ വാസമുറപ്പിക്കും.
കോഴികളുള്ള വീടുകളിലും പാമ്പ് വരാൻ സാധ്യത കൂടുതലാണ്. വീടും പരിസരവുമെല്ലാം മാലിന്യമില്ലാതെ സൂക്ഷിച്ചാൽ പാമ്പ് ശല്യവും കുറയുമെന്നാണ് മുഹമ്മദാലി പറയുന്നത്. പാമ്പുകളെ പിടികൂടി നാട്ടിലെ രക്ഷകനാകുന്നുണ്ടെങ്കിലും പലപ്പോഴും യാത്രാ ചെലവു പോലും കിട്ടാറില്ലെന്ന വിഷമവും മുഹമ്മദാലിക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |